ബംഗളൂരു: ഗാന്ധിയുടെ അംഹിസാസിദ്ധാന്തം ഒട്ടും യാഥാര്ത്ഥ്യബോധമില്ലാത്തതായിരുന്നെന്നും അഹിംസയിലൂടെ അദ്ദേഹത്തിന് ബ്രിട്ടീഷുകാരെ തുരത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എംപിയും എഴുത്തുകാരനുമായ ശശി തരൂര്‍. ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിന് വര്‍ത്തമാന കാലത്തില്‍ പ്രസക്തിയില്ല. ബ്രീട്ടീഷ് ഭരണത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന ഇരുട്ടിന്റെ ഒരു യുഗം ഭാരതത്തിലെ ബ്രിട്ടീഷ് സാമ്രാജ്യം (An Era of Darkness: The British Empire in India)എന്ന പുസ്തകത്തിലാണ് തരൂരിന്റെ വിവാദ പരാമര്‍ശം.
ഗാന്ധിക്ക് സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അവരെ അധികാരത്തില്‍ നിന്ന് ഒഴിപ്പിക്കാനായിട്ടില്ലെന്നും തരൂര്‍ തുറന്നെഴുതുന്നു. രണ്ടാം ലോക യുദ്ധത്തിന് ശേഷം ഭാരതീയരായ സൈനികരുടെ ഭാഗത്ത് നിന്നുണ്ടായ ധിക്കാരപരമായ ധൈര്യമാണ് യഥാര്‍ത്ഥത്തില്‍ ഭാരതം അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയത്.
ഒരു വൃദ്ധനെ ജയിലില്‍ അടയ്ക്കാനും നിരാഹാര സമരത്തിന് അനുവദിക്കാനും അവര്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ സായുധരായ ഭാരത യോദ്ധാക്കളെ എന്നന്നേക്കുമായി അടിച്ചമര്ത്താനാകുമായിരുന്നില്ല, പ്രത്യേകിച്ചും 32 കോടിയിലധികം ജനങ്ങള്‍ പിന്നില്‍ അണിനിരക്കുമ്പോള്‍. മാര്ട്ടിന് ലൂഥര്‍ കിംഗ് പോലുള്ള മഹാന്മാരെയും പ്രഖ്യാപിത ഗാന്ധിമാരെയും അത് ആകര്‍ഷിച്ചിട്ടുണ്ടാകും. എന്നാല്‍ അധികാരശക്തികള്‍ക്ക് മുന്നില്‍ ഇരകളായവര്‍ക്ക് അതൊരു പരിഹാരമാര്ഗമേ അല്ലെന്ന് തരൂര്‍ ചൂണ്ടിക്കാണിക്കുന്നു. ശരിതെറ്റുകളുടെ പൊരുള്‍ വ്യക്തമാകാതെ വരികയും വിഭജനം അനിവാര്യമാകുകയും ചെയ്തപ്പോള്‍ തന്നെ ഗാന്ധിസം പിടയാന്‍ തുടങ്ങി. കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ ഇതൊരിക്കലും പ്രാവര്‍ത്തികമാകില്ലെന്ന് തരൂര്‍ ഉറപ്പിക്കുന്നു.
ഗാന്ധിയുടെ അതേ കാലഘട്ടത്തില്‍ത്തന്നെ ഹിറ്റ്ലറുടെ ജര്‍മ്മനിയില്‍ അഹിംസയ്ക്ക് ഒരുചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. അപ്രതിരോധ്യമായ സൈനികാക്രമണങ്ങളിലാണ് ഹിറ്റ്ലര്‍ നിലംപറ്റിയത്. ധാര്‍മിക ബോധമുള്ള അധികാരകേന്ദ്രത്തിന്റെ മുന്നില്‍ മാത്രമേ അംഹിസാ സിദ്ധാന്തം പ്രാവര്‍ത്തികമാകൂ. വാസ്തവത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് അന്ത്യം കുറിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ഗാന്ധിയിലേക്ക് എത്തിപ്പെടുകയായിരുന്നെന്നും തരൂര്‍ പറയുന്നു. ഗാന്ധിയെപ്പോലൊരു എതിരാളിക്ക് മുന്നില്‍ ബ്രിട്ടീഷ് രാജ് പരാജയപ്പെട്ടു എന്നത് വിരോധാഭാസമാണ്.
ഗാന്ധിയെ ആരാധിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയേയും തന്റെ വാദം സാധൂകരിക്കാന്‍ തരൂര്‍ കൂട്ടുപിടിക്കുന്നുണ്ട്. ദയാരഹിതമായ ഭരണകൂടത്തെ തറപറ്റിക്കാന്‍ അഹിംസ പ്രയോജനപ്പെടില്ലെന്ന് മണ്ടേല പറഞ്ഞിട്ടുണ്ടെന്നാണ് തരൂര്‍ കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: