തിരുവനന്തപുരം : കേരളത്തെ വെളിയിട വിസര്‍ജ്ജന വിമുക്ത സംസ്ഥാനമായി (ഒഡിഎഫ്) പ്രഖ്യാപിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേരളത്തെ ജനസാന്ദ്രതയേറിയ ആദ്യത്തെ വെളിയിടവിസര്‍ജനവിമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്. പട്ടണപ്രദേശങ്ങളില്‍ ശൗചാലയങ്ങള്‍ ഒരുക്കുന്ന പദ്ധതിയില്‍ ഇതരസംസ്ഥാനതൊഴിലാളികളെക്കൂടി കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതരസംസ്ഥാനതൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയാലും ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് പൂര്‍ണത അവകാശപ്പെടണമെങ്കില്‍ കേരളത്തിലോടുന്ന ട്രെയിനുകളും വെളിയിട വിസര്ജനവിമുക്തമാവണം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും. കേരളത്തെ മാലിനിന്യമുക്തമാക്കുന്നതിന്റെ ആദ്യപടിയാണ് ഇപ്പോഴത്തെ പ്രഖ്യാപനം. രണ്ടാംഘട്ടമായി എല്ലാ നദികളും കായലുകളും ശുദ്ധമാകണം. ഒപ്പം പെയ്യുന്ന മഴവെള്ളമെല്ലാം സംഭരിക്കാനാവണം. അതിന് ജനപങ്കാളിത്തം വേണം.
പല കാര്യങ്ങളിലും രാഷ്ട്രീയഭിന്നതകളും തര്‍ക്കങ്ങളും ഉയര്‍ന്നുവരാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഏകമനസ്സോടെയാണ് കേരളം മുന്നോട്ടുപോയത്. പ്രധാനമന്ത്രി തന്നെ സംസ്ഥാനത്തിന്റെ നേട്ടം പരാമര്‍ശിച്ചു. നിര്‍മ്മിച്ച ശൗചാലയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി മുന്നോട്ടുപോകാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നിരീക്ഷണസംവിധാനമേര്പ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തി. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്തു. 1,74,720 ശുചിമുറികളാണ് നാലുമാസകാലയളവില് പൂര്‍ത്തീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ 126 കോടി രൂപയാണ് പദ്ധതിക്കായി നല്‍കിയത്. വിവിധ പുരസ്കാരങ്ങളും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: