തിരുവനന്തപുരം: കേരളത്തില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. തീവ്രവാദ പ്രവര്‍ത്തനം കേരളത്തില്‍ ശക്തമായി എന്നതിന്റെ തെളിവാണ് മലപ്പുറം സ്ഫോടനം. ആര്‍ക്കും നിയന്ത്രിക്കാനാകാത്ത വിധം കേരളത്തില്‍ തീവ്രവാദം വേരുറപ്പിക്കുകയാണ്.
കേരളത്തില്‍ നടന്ന ചെറുതും വലുതുമായ തീവ്രവാദ കേസുകള്‍ ശരിയായി അന്വേഷിക്കാത്തതിന്റെ ഫലമാണ് ഇത്. കുറ്റവാളികളെ നിയമത്തിന് മുന്പില് കൊണ്ടു വരാന്‍ എന്തു കൊണ്ട് കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. തീവ്രവാദക്കേസുകളില്‍ നാളിതുവരെ കൈക്കൊണ്ട നടപടികളെപ്പറ്റി ധവള പത്രം പുറത്തിറക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണായി കേരളം മാറുന്നു. ഇതിന് ഭരണാധികാരികളാണ് ഉത്തരവാദികള്‍. നിരവധി തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ കേരളത്തില്‍ ഉണ്ട്. 1995 ല്‍ മലപ്പുറത്തുണ്ടായ പൈപ്പ് ബോംബ് കേസ് മുതല്‍ കേരളത്തില്‍ നടന്ന എല്ലാ തീവ്രവാദ കേസുകളും തമ്മില്‍ ബന്ധമുണ്ട്. എന്നാല്‍ ഈ കേസുകള്‍ കാര്യക്ഷമമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
മാറാട് കേസിലെ ഗൂഡാലോചനയെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തെ പിരിച്ചു വിടുകയായിരുന്നു. ഇത്തരം നടപടികള്‍ തീവ്രവാദ സംഘങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന എന്‍ഐഎയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാരും മുസ്ലീം ലീഗും സ്വീകരിച്ചിരിക്കുന്നത്. ഇത് സംശയാസ്പദമാണ്.
കേരളത്തെ വന്‍ വിപത്തിലേക്ക് തള്ളിവിടാനേ ഇത്തരം നിലപാടുകള്‍ സഹായിക്കൂ എന്നും കുമ്മനം മുന്നറിയിപ്പ് നല്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: