കൊച്ചി: ജിഷ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യാനായി എറണാകുളം സെഷന്‍സ് കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ കോടതി മുറിയില്‍ നില്ക്കാന് അനുവദിക്കില്ലെന്ന് അഭിഭാഷകരുടെ ഭീഷണി. പ്രശ്നം വഷളാകാതിരിക്കാന്‍ പുറത്ത് പോകണമെന്ന് മാധ്യമപ്രവര്‍ത്തകരോട് ശിരസ്തദാര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ കോടതി മുറി വിട്ടു.
ജിഷ വധക്കേസില്‍ രാവിലത്തെ വാദത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് വാദം തുടങ്ങിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ ഭീഷണി. ഈ സമയം പന്ത്രണ്ടോളം മാധ്യമപ്രവര്‍ത്തകരാണ് കോടതിക്കുള്ളില്‍ ഉണ്ടായിരുന്നത്. ജിഷ കേസ് അന്വേഷിക്കുന്ന എസ്.പിയുള്‍പ്പടെയുള്ളവര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു അഭിഭാഷകര്‍ ഭീഷണിയുമായെത്തിയത്.
കോടതി അഭിഭാഷകര്ക്കുള്ളതാണെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നുമായിരുന്നു അഭിഭാഷകരുടെ നിലപാട്. തുടര്‍ന്ന് കോടതിമുറിയില്‍ ബഹളമുണ്ടായി. മുതിര്‍ന്ന അഭിഭാഷകര്‍ ഇടപെട്ട് രംഗം ശാന്തമാക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ശിരസ്തദാര്‍ സ്ഥലത്തെത്തി അഭിഭാഷകരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രശ്നം വഷളാകാതിരിക്കാന്‍ പുറത്ത് പോകണമെന്ന ശിരസ്തദാരുടെ ആവശ്യം മാധ്യമപ്രവര്‍ത്തകര്‍ അംഗീകരിക്കുകയായിരുന്നു.
ബഹളം മൂലം വിചാരണ നടപടിക്രമങ്ങള്‍ ഒരു മണിക്കൂറിലേറെ തടസപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: