കുന്നത്തൂര്‍: ഒന്‍പതോളം ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്ത എസ്ഡിപിഐ പഞ്ചായത്തംഗത്തെ രക്ഷിയ്ക്കാന്‍ സിപിഎം നേതാക്കളുടെ നാണംകെട്ട സമരം. ഒടുവില്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രധാന കേസുകള്‍ ഒതുക്കിതീര്‍ത്ത് നേതാവിന് ജാമ്യം നേടി കൊടുത്തു.
അനധികൃതമായി വിധവയുടെ പുരയിടത്തില്‍ കൂടി എസ്ഡിപിഐ പോരുവഴി പഞ്ചായത്തംഗം ഷംസുദീന്‍ സ്വന്തം വീട്ടിലേക്ക് വഴി വെട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. രാത്രി ഒരു മണിയോടെയാണ് വഴിവെട്ടല് നടന്നത്. ഇത് തടഞ്ഞ സ്ത്രീയെ ഇയ്യാള് മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ആയിരുന്നു. ഇവര്‍ ശാസ്താംകോട്ട ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ശൂരനാട് പോലീസ് ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സിപിഎം പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ഷീജയുടെയും, ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെയും മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഇയ്യാളെ മോചിപ്പിക്കാനായി പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് സമരം ചെയ്തു.തുടക്കത്തില്‍ പോലീസ് വഴങ്ങിയില്ല. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ഒടുവില്‍ പോലീസ് കേസൊതുക്കി തീര്‍ത്തു.
നിസാരവകുപ്പുകള്‍ ചുമത്തി ഇയാള്‍ക്ക് സ്റ്റേഷന് ജാമ്യവും നല്കി. നേതാക്കളുടെ ഈ നടപടിക്കെതിരെ സി പി എം ലെ തന്നെ ഒരു വിഭാഗം രംഗത്തെത്തി. ഇവര്‍ പലയിടത്തും പ്രതിഷേധ പോസ്റ്ററുകള്‍ പതിച്ചു. ബ്ലോക്ക്, ജില്ലാഡിവിഷനുകളില് എസ് ഡിപിഐ സിപിഎമ്മിനു വോട്ട് മറിച്ചതിനുളള പ്രത്യുപകാരമായിട്ടാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. സിപിഎമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാക്കാന്‍ ഈ സംഭവം വഴിവയ്ക്കും. നേതാക്കളുടെ ഈ നടപടി എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: