കോഴിക്കോട്: കേരളത്തിന്റെ മുഖ്യമന്ത്രി തിരുവനന്തപുരത്താണോ പാണക്കാട്ടാണോ എന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും, റിപ്പോര്‍ട്ട് നടപ്പാക്കണമെന്നു സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് പ്രമേയം തള്ളിക്കളയണമെന്നുമാവശ്യപ്പെട്ട് പട്ടികജാതി സംവരണ സംരക്ഷണ പ്രക്ഷോഭ സമിതി മാനാഞ്ചിറ സെയില്‍സ് ടാക്സ് ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച കൂട്ടസത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരാകേണ്ടവര് പാണക്കാട്ടേയ്ക്ക് തീര്‍ത്ഥയാത്ര നടത്തുകയാണ്. മന്ത്രിമാരെ പാണക്കാട്ട് നിന്ന് പ്രഖ്യാപിക്കുന്നു. കേരളത്തിന് ഒരു മുഖ്യമന്ത്രിയും ഒരു സൂപ്പര്‍ മുഖ്യമന്ത്രിയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കഷ്ടപ്പെടുന്നവരുടെയും അദ്ധ്വാനിക്കുന്നവരുടെയും സമൂഹത്തിലെ താഴെ തട്ടില്‍ ഉള്ളവരുടെയും വേദനകള്‍ ഇന്ന് ഇവരുടെ പേര് പറഞ്ഞ് വളര്‍ന്ന് വന്ന പാര്‍ട്ടിപോലും ചര്‍ച്ചചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമൂഹത്തിന്റെ അടിത്തട്ടില്ക്കിടക്കുന്നവരുടെ വേദനകള്‍ കേള്‍ക്കാന്‍ കോണ്‍ഗ്രസ്സിന് പണ്ടേ താല്പര്യമില്ല. സിപിഎം ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ പാതയിലൂടെ നീങ്ങുകയാണ്. എസ്സി-എസ്ടി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്ന് എടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുകയാണ്. സിപിഎം ഇപ്പോള്‍ അതിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. അദ്ധ്വാനിക്കുന്നവരെക്കാള് അദ്ധ്വാനിക്കുന്നവരുടെ രക്തം ഊറ്റി കുടിക്കുന്നവരുടെ സ്വാതന്ത്ര്യമാണ് ഇവര്‍ സംരക്ഷിക്കുന്നത്.
എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച് നല്കിയ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി. ഇതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട്. പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്കും പട്ടികജാതി വിഭാഗക്കാരുടെ സംവരണാനുകൂല്യങ്ങള്‍ പകുത്ത് നല്‍കണമെന്ന് പറയുന്നത് പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരെ വഞ്ചിക്കലാണ്.കര്‍ഷകത്തൊഴിലാളികളെയും സമൂഹത്തിന്റെ താഴെതട്ടില്‍ ഉള്ളവരുടെയും പേര് പറഞ്ഞ് വളര്‍ന്ന് വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ വിഷയത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തങ്ങളെ ചതിക്കുന്നുവെന്ന തോന്നലില്‍ നിന്നുയരുന്ന ആത്മരോഷമാണ് കൂട്ടായപ്രക്ഷോഭത്തിന് ഇറങ്ങാന്‍ പട്ടികജാതി സംഘടനകളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.കെ. വേലായുധന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പ്രക്ഷോഭ സമിതി കണ്‍വീനറുമായ പി.എം വേലായുധന്, ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, സെക്രട്ടറി വി.വി രാജന്, ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്,വിവിധ പട്ടികജാതി സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി.കെ. കാരശ്ശേരി, കെ.കെ. രമേഷ്ബാബു, എന്‍. ഗോവിന്ദന്, ശങ്കരന് , സിദ്ധാര്ത്ഥന്,അഡ്വ.രഘുത്തമന്, റിട്ട. ജില്ലാ ജഡ്ജി ടി.കെ.രാമന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: