ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് ഫോര്ക്ലിഫ്റ്റെന്ന ചെറിയ ചരക്കുനീക്കല്‍ വണ്ടി ഓടിച്ചു കടത്തിയ ഗ്രാമീണന് വിളിച്ചു പറഞ്ഞത് ‘ചോയ് സൂന് സില് നെ ചാകാന്‍ സഹായിക്കുക’ എന്നായിരന്നു. രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയ, അഴിമതിക്കേസില്‍ കുടുങ്ങിയ ചോയ്യോടുള്ള വിരോധം അത്രയ്ക്കുണ്ടായിരുന്നു. ചോയ്യെ സഹായിക്കുന്നു, സംരക്ഷിക്കുന്നുവെന്ന കാരണത്താല്‍ പ്രതിഷേധം പ്രസിഡന്റ് പാര്കിനെതിരേയാണിപ്പോള്. പാര്‍ക് രാജിവെക്കുംവരെ പ്രതിഷേധമെന്നാണ് സമരക്കാരുടെ തീരുമാനം.
ചോയ് (60) പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ (64)യുടെ ബാല്യകാലംമുതലേയുള്ള കൂട്ടുകാരിയാണ്. റാസ്പുടിന് കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് ചോയ്യുടെ പെരുമാറ്റങ്ങള്‍ എന്നാണ് പറയപ്പെടുന്നത്.
ചോയ് കുടുംബത്തിന് പ്രസിഡന്റ് പാര്കില് ദീര്‍ഘകാലത്തെ സ്വാധീനമുണ്ടെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കൊറിയന്‍ പഠന കേന്ദ്രം ഡയറക്ടര്‍ ഡേവിഡ് കാങ് പറയുന്നു: ”പാര്കിന് 20 വയസുള്ളപ്പോള്‍ അവരെ വളര്‍ത്തി സംരക്ഷിച്ചത് ചോയ്യുടെ അച്ഛന് ആയിരുന്നു. ചോയ്യും പാര്കും തമ്മിലുള്ള ബന്ധം അത്രയ്ക്കാണ്. റസ്പുടിനെ ഓര്‍മ്മിപ്പിക്കുന്ന ചോയുടെ, കളിപ്പാവയാണ് വാസ്തവത്തില്‍ പാര്‍ക്.” ചോയ്യുടെ പിതാവ് ചോയ് തായി മിന്, പ്രത്യേക മതവിശ്വാസത്തിന്റെ പ്രചാരകനും പാര്‍ക്കിന്റെ അച്ഛന് പാര്‍ക് ചുങ് ഹീ അടുത്ത സുഹൃത്തുമായിരുന്നു. ഈ സൗഹൃദവും അക്കാലത്ത് വിവാദമായിരുന്നു.
ഇപ്പോഴത്തെ പ്രതിസന്ധി, പ്രസിഡന്റ് പാര്കിന് ഭരണശേഷി തീരെയില്ലെന്ന് കൂടുതല്‍ വ്യക്തമാക്കുകയാണ്. പ്രസിഡന്റ് രാജിവെക്കുംവരെ ഞങ്ങള്‍ പ്രതിഷേധം തുടരും, 12,000 ല്‍ പരം പേര് പങ്കെടുത്ത പ്രതിഷേധ പരിപാടികള്‍ നയിക്കുന്ന ഹാന്‍ സന് ബും പറഞ്ഞു. 2012 ഡിസംബര്‍ 20 നാണ് ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റായി പാര്‍ക് അധികാരമേറ്റത്. 2018 വരെയാണ് കാലാവധി.
പാര്കിന്റെ അച്ഛന്
1961 മുതല്‍ 79 വരെ ദക്ഷിണ കൊറിയ ഭരിച്ച പാര്‍ക് ചുങ് ഹീയുടെ മകളാണ് പാര്‍ക് ഗ്യൂന്‍ ഹൈ. 18 വര്‍ഷം ഭരണത്തിലിരുന്ന ഹീയെ, 1979 ല്‍ കൊറിയന്‍ ചാരസംഘടനാ മേധാവി വെടിവെച്ചുകൊന്നു. അഞ്ചു വര്‍ഷത്തിനുശേഷം മാതാവും വെടിയേറ്റു മരിച്ചു. പാര്‍ക് ചുങ് ഹീയാണ് ദക്ഷിണ കൊറിയയുടെ ഇന്നത്തെ ക്ഷേമത്തിനും വളര്‍ച്ചക്കും കാരണക്കാരനായത്. എന്നാല്‍ സ്വേച്ഛാഭരണമാണ് നടത്തിയിരുന്നത്.
തെളിവായത് ടാബ്ലറ്റ്
സിഎന്‍എന്‍ ടിവി ചാനലിന്റെ ദക്ഷിണ കൊറിയയിലെ ഉപവിഭാഗമായ ജെടിബിസിയാണ് ചോയ്യുടെ സര്‍ക്കാരിലെ അവിഹിത ഇടപെടല്‍ പുറത്തുകൊണ്ടുവന്നത്. ചാനലിന് ചൊയ്യുടെ ഉപേക്ഷിക്കപ്പെട്ട ടാബ്ലറ്റ് കമ്പ്യൂട്ടര്‍ ലഭിച്ചു. അതില്‍ സര്‍ക്കാരിന്റെ അതീവ രഹസ്യങ്ങള്‍ ഉണ്ടായിരുന്നു. ഇത് സംപ്രേഷണം ചെയ്തതോടെ വന്‍ വിവാദമായി.
ചോയ്ക്ക് സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ കൈകാര്യം ചെയ്യാന്‍ അവസരം കിട്ടി. അവര്‍ അത് പലര്‍ക്കും ചോര്‍ത്തി. ഭരണസ്വാധീനം ഉപയോഗിച്ച് കോടിക്കണക്കിന് രൂപ സ്വന്തം സ്ഥാപനങ്ങളിലേക്കും സംഘടനകളിലേക്കും നേടി. ഇതിന്റെയെല്ലാം പേരിലാണ് അറസ്റ്റ്.
അടിയന്തര അറസ്റ്റ് നടത്താന്‍ ദക്ഷിണ കൊറിയയില്‍ നിയമമുണ്ട്. ഒരു വ്യക്തി ആരോപണത്തില്‍ പെടുകയും തെളിവുനശിപ്പിക്കാനിടയുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് അറസ്റ്റ് ചെയ്യാം. ചോയ്ക്കെതിരെയുള്ള അന്വേഷണങ്ങള്‍ക്ക് പ്രത്യേക ഘകകം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: