കണ്ണൂര്‍: മോട്ടോര്‍ വാഹനനിയമങ്ങള്‍ കാറ്റില്‍പ്പറത്തി തുറന്നിട്ട ഓട്ടോമാറ്റിക് ഡോറുകളുമായി ജില്ലയില്‍ നിരവധി സ്വകാര്യബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു. ഓട്ടോമാറ്റിക് വാതിലുകള്‍ ഉപയോഗിക്കാമെങ്കിലും ഓരോ സ്റ്റോപ്പിലും ബസ്സ് നിര്‍ത്തി യാത്രക്കാരെ കയറ്റിയ ശേഷം വാതിലുകള്‍ അടച്ചു മാത്രമേ ബസ്സുകള്‍ സര്‍വ്വീസ് നടത്താന്‍ പാടുളളൂവെന്നാണ് നിയമം. എന്നാല്‍ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുള്‍പ്പെടെ വാതിലുകള്‍ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ സമയങ്ങളിലും തുറന്നിട്ട് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് പതിവു കാഴ്ചയായിരിക്കുകയാണ്. കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ ജില്ലയുടെ പല ഭാഗങ്ങളിലും നിരവധ ബസ്സുകളാണ് വാതിലുകള്‍ തുറന്നിട്ട് യാത്രക്കാരെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ പോലീസ് തയ്യാറാവുന്നില്ല. അപകടം നടന്നാല്‍ മാത്രം നടപടിയെടുക്കുന്ന അധികൃതരുടെ നടപടി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സ്പീഡ് ഗവര്‍ണ്ണര്‍ ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ ഘടിപ്പിക്കാതെയാണ് ഭൂരിഭാഗം ബസ്സുകളും സര്‍വ്വീസ് നടത്തുന്നത്. ഇത്തരം ബസ്സുകള്‍ ഡോറുകള്‍ തുറന്നുവെച്ച് അമിതവേഗതയില്‍ കുതിക്കുന്നത് അപകടങ്ങള്‍ മാടിവിളിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലും ജില്ലകളിലും സര്‍വ്വീസ് നടത്തി പഴക്കംചെന്ന ബസ്സുകള്‍ പോലും ഇത്തരം ഓട്ടോമാറ്റിക് ഡോറുകള്‍ തുറന്നുവെച്ച് ഒരിക്കലും അടക്കാന്‍ പറ്റാത്ത രീതിയില്‍ കെട്ടിയിട്ട് ജില്ലയിലെ പല റൂട്ടുകളിലും സര്‍വ്വീസ് നടത്തുന്നുണ്ട്. തുറന്ന വാതിലുളള ബസ്സുകളുടെ ചവിട്ടുപടിയില്‍ പിടിച്ച് നിന്ന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളളവര്‍ ഇത്തരം ബസ്സുകളില്‍ യാത്ര ചെയ്യുന്നതും പതിവു കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: