ആലപ്പുഴ: 2014ല്‍ പക്ഷിപ്പനി ബാധിച്ച് പതിനായിരക്കണക്കിന് താറാവുകള്‍ ചത്തൊടുങ്ങിയപ്പോള്‍ സര്‍ക്കാര്‍ താറാവുകര്‍ഷകര്‍ക്ക് ആശ്വാസമായി പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പായില്ല. ലക്ഷക്കണക്കിനു താറാവുകളെയും മറ്റു വളര്‍ത്തുപക്ഷികളെയുമാണ് 2014 നവംബറില്‍ പക്ഷിപ്പനി പടര്‍ന്നു പിടിക്കാതിരിക്കാന്‍ കൊന്നു കത്തിച്ചത്. ഇതോടെ കടക്കെണിയിലായ താറാവു കര്‍ഷകരെ സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്.
1. താറാവു വളര്‍ത്തല്‍ കൃഷിയായി പ്രഖ്യാപിക്കും. ഇത് നടപ്പായിരുന്നുവെങ്കില്‍ താറാവുകര്‍ഷകര്‍ക്ക് മറ്റു കര്‍ഷകര്‍ക്ക് ലഭിക്കുന്ന എല്ലാവിധ സഹായങ്ങളും ലഭ്യമാകുമായിരുന്നു. കാര്‍ഷിക വായ്പയും കുറഞ്ഞ പലിശ നിരക്കില്‍ താറാവുകര്ഷകര്ക്കു ലഭിച്ചേനെ.
2. ആലപ്പുഴ ജില്ലയില്‍ മാത്രം രണ്ടായിരത്തിലേറെ താറാവു കര്‍ഷകര്‍. 2014 ഡിസംബറില്‍ നഷ്ടപരിഹാരം നല്കാന് ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ മുഴുവന്‍ കര്‍ഷകരുടെയും രജിസ്ട്രേഷന് നടത്തിയിരുന്നു. ഇവര്‍ 17 ലക്ഷത്തോളം താറാവുകളെയാണ് വളര്‍ത്തുന്നത്. മുപ്പതിനായിരത്തോളം താറാവുകളെ കൊന്നൊടുക്കിയെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ വാസ്തവത്തില്‍ ഒരുലക്ഷത്തിലേറെ താറാവുകളെ കൊന്നൊടുക്കി. താറാവുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കിയില്ല.
3. നിലവില്‍ ഇന്‍ഷുറന്‍സ് പദ്ധതി ഉണ്ടെങ്കിലും നിരവധി നൂലാമാലകള്‍. അതിനാല്‍ കര്‍ഷകര്‍ സഹകരിക്കുന്നില്ല. ഏഴു ദിവസം കൂടുമ്പോള്‍ മൃഗാശുപത്രികളിലെത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന നിബന്ധനയാണ് പ്രധാന ബുദ്ധിമുട്ട്. ഇത് ഒഴിവാക്കി അറുപതു ദിവസവും അതിനുശേഷവും റിപ്പോര്‍ട്ട് നല്കിയാല് മതിയെന്നാക്കിയാല് കര്‍ഷകര്‍ക്ക് സഹായകരമാകും.
4. കുട്ടനാടന്‍ താറാവുകളെ പ്രത്യേക ബ്രാന്‍ഡായി വില്ക്കാന് നടപടി സ്വീകരിക്കും. ഒന്നുമുണ്ടായില്ല.
5. പള്ളിപ്പാട്ട് ഹാച്ചറി തുടങ്ങുമെന്നു പറഞ്ഞു. ഒന്നും നടന്നില്ല.
പക്ഷിപ്പനി ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് കര്‍ഷകര്‍ പറയുന്നു. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പല പഞ്ചായത്തുകളിലും രോഗം വ്യാപകമാണ്.
താറാവുകൂട്ടത്തിലെ കുറച്ചെണ്ണത്തിന് രോഗം കണ്ടാല്‍ കൂട്ടത്തെ പൂര്‍ണ്ണമായും നശിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് ചാകുന്നതിനെമാത്രം മറവു ചെയ്യുന്ന നടപടിയാണ് സ്വീകരിക്കുന്നത്. അതിനാല്‍ കൂടുതല്‍ താറാവുകളിലേക്കും കോഴി ഉള്‍പ്പെടെയുള്ള മറ്റു വളര്‍ത്തുപക്ഷികളിലേക്കും പനി പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യതയേറെയാണ്.
പനി പടര്‍ന്നത് ദേശാടനപ്പക്ഷി വഴി
ആലപ്പുഴ: പക്ഷിപ്പനി പടര്‍ന്നത് സൈബീരിയയില്‍ നിന്നുള്ള ദേശാടന പക്ഷി വഴിയാണെന്ന് വെളിപ്പെടുത്തല്‍. കേന്ദ്രത്തില്‍ നിന്ന് നിരീക്ഷണത്തിനായി എത്തി പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര മൃഗസംരക്ഷണ ജോയിന്റ് സെക്രട്ടറി എച്ച്.കെ. മുനി എല്ലപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ജൂണില്‍ റഷ്യയില്‍ എച്ച്5എന്‍8 സ്ഥിരീകരിച്ചിരുന്നു. സൈബീരിയന്‍ ദേശാടനപക്ഷികളുടെ സഞ്ചാരപഥമായ ദല്‍ഹിയില്‍ കഴിഞ്ഞ ഒക്ടോബറിലും ഇതേ രോഗം കെണ്ടത്തി. തുടര്‍ന്ന് കേരളത്തിലും ഇത് കെണ്ടത്തിയതോടെയാണ് ദേശാടനപക്ഷികളാണ് ഇതിന്റെ ഉറവിടമെന്ന നിഗമനത്തിലെത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
തകഴി, മുട്ടാര്‍, ചെറുതന, നീലംപേരൂര്‍, പള്ളിപ്പാട് എന്നിവിടങ്ങളില്‍ രോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ദ്രുതകര്‍മ്മ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ ഒമ്പത് സംഘങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നു. തുടക്കത്തില്‍ തന്നെ രോഗലക്ഷണമുള്ള താറാവുകളെ കണ്ടെത്താനും ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ എത്തിച്ച് രോഗം സ്ഥിരീകരിക്കാനും സര്‍ക്കാര്‍ സംവിധാനത്തിന് കഴിഞ്ഞു. ഒന്നാംതീയതി വരെ 38,312 താറാവുകളെ നീക്കി സംസ്കരിച്ചു.
നഷ്ടപ്പെട്ട താറാവുകളുടെ എണ്ണം കൃത്യമായി ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ മഹസര്‍ തയ്യാറാക്കി രേഖപ്പെടുത്തുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി.
കോട്ടയത്ത് കോഴികളിലേക്കും
കോട്ടയം: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ താറാവുകള്‍ക്ക് ബാധിച്ച പക്ഷിപ്പനി കോഴികളിലേക്കും പടര്‍ന്നതായി സൂചന. ഭോപ്പാലിലേക്ക് പരിശോധനയ്ക്കയച്ച രോഗം ബാധിച്ച നാല് കോഴികളുടെ സാമ്പിളുകളില്‍ ഒന്നിന്റേത് പോസിറ്റീവാണെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് പ്രതിരോധ നടപടികള്‍ സ്വീകരിച്ചു.
ആര്‍പ്പൂക്കര ചാലക്കരി കിഴക്കേപ്പറമ്പില്‍ പി.എ. എബ്രഹാമിന്റെ വളര്ത്തുകോഴിയിലാണ് രോഗം കണ്ടെത്തിയത്. താറാവുമായ സമ്പര്‍ക്കം പുലര്‍ത്തിവന്ന 10 കോഴികളാണ് രോഗം ബാധിച്ച് ചത്തത്. പക്ഷിപ്പനി പിടിപെട്ട താറാവു കൂട്ടത്തിനോട് ചേര്‍ന്ന് തീറ്റ തേടിയിറങ്ങിയിരുന്ന കോഴിക്കാണ് രോഗം സ്ഥിരീകരിച്ചത്. മനുഷ്യരിലേയ്ക്ക് പകരാത്ത എച്ച് 1 എന്‍ 8 വൈറസാണ് കോഴികളിലും ബാധിച്ചത്. കൂടുതല്‍ പരിശോധനക്കായി സാമ്പിളുമായി മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ ഇന്ന് ഭോപ്പാലിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: