പാലാ: ശബരിമല ഉള്‍പ്പെടെയുളള മഹാക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനത്തിന് കഴിവും പ്രാപ്തിയുമനുസരിച്ച് ശാന്തിക്കാരെ ഗ്രേഡുകളായി തിരിക്കാനുള്ള ആലോചനയിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിയുക്ത മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരിക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ ശബരിമലയിലെ മേല്‍ശാന്തി നിയമനത്തിന് അപേക്ഷിച്ച 135 പേരില്‍ പകുതിയില്പ്പരം പേര്‍ക്കും വേണ്ട പ്രാപ്തിയുണ്ടായിരുന്നില്ല എന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ആലോചന. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1250 ക്ഷേത്രങ്ങളിലെയും പൂജാരിമാരെ പ്രാപ്തിയുടെ അടിസ്ഥാനത്തില്‍ ഗ്രേഡുകളായി തിരിക്കാന്‍ ആലോചിക്കുന്നത്. ഇതോടൊപ്പം പഠിച്ച കാര്യങ്ങള്‍ നടപ്പാക്കാനും പുതിയ കാര്യങ്ങള്‍ ശാന്തിക്കാരെ പഠിപ്പിക്കാനും പര്യാപ്തമായ താന്ത്രിക വിദ്യാപീഠം ദേവസ്വം ബോര്‍ഡ് രൂപീകരിക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി. എന്‍. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മീനച്ചില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് സി. പി. ചന്ദ്രന് നായര്‍, വൈസ് പ്രസിഡന്റ് രാമപുരം ഷാജി കുമാര്‍, എ.കെ ചന്ദ്രമോഹന്, കെ.ആര്. ദിവാകരന്, എ.കെ. രാജു, ശശീധരന് നായര്‍ പുലിതൂക്കില്‍, രാമചന്ദ്രന് നായര്‍ ചീമ്പാറയില്‍, വിജയകുമാര്‍ ചിറയ്ക്കല്‍, കൃഷ്ണകുമാര്‍ കളരിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വീകരണത്തിന് മനു നമ്പൂതിരി മറുപടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: