കോഴിക്കോട്: മാനന്തവാടിയിലെ പഴശ്ശി കുടീരം കയ്യേറി സര്‍ക്കാര്‍ നഴ്സിങ് കോളേജ് പണിയാന്‍ ശ്രമം. പഴശ്ശി കുടീരത്തിനോട് ചേര്‍ന്ന സ്ഥലം തഹസില്‍ദാര്‍ ഇ.പി. മേഴ്സിയുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ അളന്നുതിട്ടപ്പെടുത്തി. 1980 ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം നാലര ഏക്കര്‍ സ്ഥലമാണ് പഴശ്ശി കുടീരത്തിന് അനുവദിച്ചത്. എന്നാല്‍ പുതിയ സര്‍വ്വേ പ്രകാരം 1.99 ഏക്കര്‍ സ്ഥലം മാത്രമാണ് പഴശ്ശി കുടീരത്തിന്റെതായി മാറ്റിവെച്ചത്.
പഴശ്ശി കുടീരത്തിനോട് ചേര്‍ന്ന മ്യൂസിയത്തിന് വളരെയടുത്താണ് മൂന്നു നില നഴ്സിങ് കോളേജ് ഉയരാന്‍ പോകുന്നത്. കേരള ചരിത്രത്തില്‍ വിഖ്യാത സ്ഥാനമുള്ള പഴശ്ശിയുടെ ഏകസ്മാരകം അവഗണിച്ചാണ് സര്‍ക്കാര്‍ പുതുതായി നഴ്സിങ് കോളേജ് പണിയാനായി അതേ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പുതുതായി പണിയുന്ന ഈ വന്‍ കെട്ടിട സമുച്ചയത്തിലേക്കുള്ള വഴിയും പഴശ്ശി കുടീരത്തിലൂടെയാണ്. ഇതോടെ ഈ സംരക്ഷിത സ്മാരകത്തിന്റെ പ്രാധാന്യവും സുരക്ഷയും നഷ്ടപ്പെടും. സര്‍ക്കാര്‍ നിയമമനുസരിച്ച് സംരക്ഷിത സ്മാരകങ്ങള്ക്കടുത്ത് പുതിയ കെട്ടിടം പണിയണമെങ്കില്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങണം. എന്നാല്‍ സ്ഥലത്ത് നഴ്സിങ് കോളേജ് പണിയുന്ന വിവരം വകുപ്പിനെ അറിയിച്ചിട്ടുപോലുമില്ല. നഴ്സിങ് കോളേജ് മാനന്തവാടിയ്ക്കടുത്ത് എവിടെയും പണിയാമെന്നിരിക്കെയാണ് പഴശ്ശി കുടീരത്തിന്റെ നിലവിലുള്ള പ്രാധാന്യവും ഭാവിയിലുള്ള വികസനവും നശിപ്പിച്ചു പുതിയ കെട്ടിടം പണിയാന്‍ ശ്രമം നടക്കുന്നത്.
പഴശ്ശി സ്മാരകത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നതെന്ന് ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. സംരക്ഷിത സ്മാരകത്തിനടുത്ത് കെട്ടിടം പണിയണമെങ്കില്‍ മുന്‍കൂര്‍ അനുവാദം വാങ്ങേണ്ടതുണ്ട്. ഗസറ്റ് വിജ്ഞാപനം അനുസരിച്ച് ലഭിക്കേണ്ട സ്ഥലം പോലും പഴശ്ശികുടീരത്തിന് ലഭിച്ചിട്ടില്ല. ഈ വഴിതന്നെയാണ് നഴ്സിങ് കോളേജിനും പഴശ്ശി കുടീരത്തിലേക്കുമുള്ളത്. പുതിയ കെട്ടിടം പണിയുന്നതിന് വകുപ്പിന് എതിര്‍പ്പുണ്ട്. പഴശ്ശി കുടീരത്തിന്റെ ചാര്‍ജ്ജ് ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടനെ സര്‍ക്കാറില്‍ ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തില്‍ തമസ്കരിക്കപ്പെട്ട പഴശ്ശി രാജാവിന്റെ ചരിത്രവും അദ്ദേഹത്തിന്റെ സ്മാരകവും 1980 ല്‍ പഴശ്ശി സ്മാരകസമിതിയുടെ പ്രവര്‍ത്തനത്തോടെയാണ് സ്ഥാപിക്കപ്പെട്ടത്. പിന്നീട് എല്ലാവര്‍ഷവും നവംബര്‍ 30 ന് പഴശ്ശി വീരാഹൂതി ദിനാചരണം ഇവിടെ നടക്കാറുണ്ട്. നൂറുകണക്കിന് വനവാസികള്‍ തങ്ങളുടെ പൂര്‍വ്വിക നായകന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അന്നേ ദിവസമെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: