ഗവി: തലചായ്ക്കാന്‍ ഇടമില്ലാതെ, ഗവിയില്‍ അഞ്ഞൂറിലേറെ കുടുംബങ്ങള്‍ കണ്ണീരില്‍. പതിറ്റാണ്ടുകളായി വന്യമൃഗങ്ങളോടും രോഗങ്ങളോടും പടവെട്ടി ജീവിച്ചവരാണിവര്‍.
1976-ല്‍ വനം വികസന കോര്‍പ്പറേഷന്റെ ഗവിയിലെ ഏലത്തോട്ടത്തില്‍ ജോലിക്കായി കുടിയിരുത്തിയ ശ്രീലങ്കന്‍ തമിഴ് വംശജരും വനവാസികളുമുള്പ്പെട്ട നൂറുകണക്കിന് കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണ്. ഒരുസെന്റ്ഭൂമിപോലും സ്വന്തമായില്ല. കെഎഫ്ഡിസിയുടെ ലയങ്ങളിലാണ് താമസം.
ആയിരം ഹെക്ടറോളം ഉണ്ടായിരുന്ന ഏലത്തോട്ടം ഇപ്പോള്‍ നൂറുഹെക്ടറായി ചുരുക്കി. ഏലത്തോട്ടത്തില്‍ നിന്നു പെന്‍ഷനായി പിരിയുന്നവരുടെ ആശ്രിതര്‍ക്ക് കെഎഫ്ഡിസി പകരം ജോലി നല്‍കുന്നില്ല. ലയങ്ങളില്‍ നിന്നു പെന്ഷന് പറ്റിയവരെ കൊടുംകാട്ടില്‍ ഒഴിവാക്കുകയാണ്. കുടുംബവും കുട്ടികളുമായി താമസിക്കുന്നവര്‍ തലചായ്ക്കാന്‍ ഇടമില്ലാതെ കൊടുംകാട്ടിലേക്ക് ഇറങ്ങേണ്ട സ്ഥിതി. ഇവര്‍ക്ക് വീടിന് ഭൂമി അനുവദിക്കുകയോ, സ്വന്തം ഭൂമിയില്‍ വീടുവെച്ച് മാറും വരെ ലയങ്ങളില്‍ താമസിക്കാന്‍ അനുവദിക്കുകയോ വേണമെന്നാണ് ആവശ്യം. ലയങ്ങളുടെ അറ്റകുറ്റപ്പണിക്കു പോലും കെഎഫ്ഡിസി തയ്യാറല്ല.
കൊച്ചുപമ്പ, മീനാര്‍, ഗവി എന്നിവിടങ്ങളില്‍ കഴിയുന്ന വനവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിനു വഴിയില്ല. വന്യമൃഗങ്ങള്‍ നിറഞ്ഞ പാതയിലൂടെ 36 കിലോമീറ്റര്‍ സഞ്ചരിച്ച് വണ്ടിപ്പെരിയാറിലെത്തി വേണം അഞ്ചാംക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍. നൂറുകണക്കിനാളുകള്‍ താമസിക്കുന്ന പ്രദേശത്ത് ചികിത്സാ സൗകര്യവുമില്ല. ഡോക്ടറുള്ളത് വണ്ടിപ്പെരിയാറില്‍. ഗവി വനം പെരിയാര്‍ കടുവാസങ്കേത മേഖലയാണ്. അതിനാല്‍ വനംവകുപ്പിന്റെ ചെക്ക്പോസ്റ്റുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാണ്.
ഏലത്തോട്ടങ്ങളിലെ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്കാന് ഗവി ഭൂമിസമരസമിതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ശക്തമായ ഭൂസമരം തുടങ്ങാനാണ് തീരുമാനം. ആദ്യപടിയായി നാലാം തീയതി പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: