തിരുവനന്തപുരം: രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതര പ്രശ്നമായിരുന്നിട്ടും മലപ്പുറം സ്ഫോടനത്തെ സംബന്ധിച്ച് നിയമസഭയില്‍ നടന്നത് വഴിപാട് ചര്‍ച്ച. മറ്റു സഭാനടപടികള്‍ നിര്‍ത്തി വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഒ. രാജഗോപാല്‍ വാക്കൗട്ട് നടത്തി.
സ്ഫോടനത്തിനു പകരം മലപ്പുറത്തെ മതസൗഹാര്ദ്ദത്തെക്കുറിച്ചായിരുന്നു ചര്‍ച്ച.
പ്രതിപക്ഷത്തെ ഉബൈദുള്ളയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വ്വം കളക്ട്രേറ്റില്‍ നിറുത്തിയിട്ടിരുന്ന വാഹനത്തില്‍ ആരോ ബോംബു വച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. തളിക്ഷേത്രത്തിന്റെ ഗോപുര വാതില്‍ തീവച്ച് നശിപ്പിച്ചപ്പോള്‍ പാണക്കാട് തങ്ങള്‍ സ്ഥലത്തെത്തി മതസൗഹാര്‍ദ്ദം ഉണ്ടാക്കി.
മലപ്പുറം തീവ്രവാദികളുടെയും ഭീകരവാദികളുടെയും കേന്ദ്രമായി മാറുന്നു എന്ന് വരുത്താനുള്ള ശ്രമമെന്നായിരുന്നു ഉബൈദുള്ളയുടെ ആരോപണം.
മറുപടി നല്കിയ മുഖ്യമന്ത്രിയും മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ദത്തെ പ്രകീര്‍ത്തിച്ചു. കൊല്ലത്തും മലപ്പുറത്തും മാത്രമല്ല മുമ്പ് ഉണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദികളയും കണ്ടെത്തേണ്ടതുണ്ട്. ബേസ് മൂവ്മെന്റ് എന്നാണ് സ്ഫോടനത്തിനുപയോഗിച്ച പെട്ടിയില്‍ നിന്നും കുറിപ്പ് കണ്ടെടുത്തത്. ഇത് മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാന്‍ എഴുതി വച്ചതാണോ എന്ന് അന്വേഷിക്കും.
സ്ഫോടനത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭനിര്‍ത്തി വച്ച് ചര്ച്ചചേയ്യേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലപ്പുറത്തെ മതസൗഹാര്‍ദ്ദത്തെ പ്രകീര്‍ത്തിച്ചു.
‘ലാഘവത്തോടെ കാണുന്നു’
മലപ്പുറം സ്ഫോടനത്തെ സര്‍ക്കാര്‍ ലഘൂകരിച്ച് കാണുന്നതായി ഒ. രാജഗോപാല്‍ പറഞ്ഞു. വാക്കൗട്ടിനു മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കുറ്റം നടന്നു എന്ന ലാഘവമാണ് സര്‍ക്കാരിനുള്ളത്.
സ്ഫോടനകേസുകള്‍ അന്വേഷിച്ച് പരാജയപ്പെട്ടവരെ വീണ്ടും അന്വേഷിക്കാന്‍ നിയമിച്ചത് ഉചിതമായില്ല. സാമൂദായിക ഐക്യം നിലനിര്‍ത്തണം. കേരളത്തിലെ സിമി ക്യാമ്പുകളും, ഐഎസ് ക്യാമ്പുകളും നിര്‍ബാധം നടന്നപ്പോള്‍ കേരള പോലീസ് നോക്കി നില്‍ക്കുകയായിരുന്നു. കേന്ദ്ര കുറ്റാന്വേഷണ സംഘമായിരുന്നു ക്യാമ്പുകള്‍ കണ്ടെത്തി ഭീകര സംഘങ്ങളെ അറസ്റ്റ് ചെയ്തത്.
ഈ അനുഭവങ്ങള്‍ ഉണ്ടായിരുന്നിട്ടും സംസ്ഥാനത്ത് നടക്കുന്ന സ്ഫോടനങ്ങളെയും ഭകീര ബന്ധങ്ങളെയും ഗൗരവമായി കാണാന്‍ എല്‍ഡിഎഫിനും യുഡിഫിനും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: