ന്യൂദല്‍ഹി: ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതിയില്‍ അപാകത ആരോപിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന് രാം കിഷന് ഗരേവാള് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നയാളെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.
ആറാം ശമ്പളക്കമ്മീഷന് അനുസരിച്ച് പുതിയ പെന്ഷന് പദ്ധതി പ്രകാരം രാം കിഷന് പെന്ഷന് ലഭിക്കുന്നുണ്ട്. എന്നാല്‍ താരതമ്യേന ചെറിയ തുകയാണ് ലഭിച്ചത്. ഇത് ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭിവാനി ബ്രാഞ്ചാണ് വീഴ്ചവരുത്തിയത്. പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ രാം കിഷന് സമീപിച്ചിട്ടില്ല. പദ്ധതിയുടെ ഭാഗമായി 5,507.47 കോടി രൂപ അനുവദിച്ചു. 3,886.88 കോടി രൂപ വിതരണം ചെയ്തു. ജൂലൈ 2014 വരെയുള്ള കണക്കനുസരിച്ച് 20,63,763 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇതില്‍ 19,12,520 പേര്‍ക്ക് ആദ്യ ഗഡു നല്കി. 1,50,313 പേരുടെ വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്.
‘കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കുന്നു’
കണ്ണൂര്‍: ദല്‍ഹിയില്‍ വിമുക്തഭടന് സുബൈദാര്‍ രാം കിഷന് ഗ്രേവാളിന്റെ ആത്മഹത്യ ദൗര്‍ഭാഗ്യകരമാണെന്ന് പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് കേണല്‍ രാംദാസ് പറഞ്ഞു. സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതും വിമുക്തഭടന്മാരെയും കുടുംബാംഗങ്ങളെയും അതില്‍ വലിച്ചിഴക്കുന്നും അപലപനീയമാണ്. 40 വര്‍ഷമായി പദ്ധതി നടപ്പിലാക്കാന്‍ മുന്‍ സര്‍ക്കാറുകള്‍ ശ്രമിച്ചിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ പദ്ധതി അനുവദിച്ചത് ശ്ലാഘനീയമാണ്. അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: