കൊച്ചി: സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ കുടുക്കിയത് ഫാല്‍ക്കന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഉടമ എന്‍.എ. മുഹമ്മദ് കുട്ടി (മമ്മൂട്ടി)ആണെന്നു വ്യക്തമാകുന്ന ശബ്ദരേഖ പുറത്തുവന്നു. സക്കീറിനെതിരേ പോസ്റ്റര്‍ ഒട്ടിച്ചവരെ നിയോഗിച്ച ഏജന്റ് ഷംസുവുമായി പാര്‍ട്ടി അംഗം നജീബ് സംസാരിക്കുന്നതാണ്, ശബ്ദരേഖ.
പോസ്റ്റര്‍ ഒട്ടിക്കാന്‍ തന്നെ നിയോഗിച്ചത് മമ്മൂട്ടിയാണെന്നു വെളിപ്പെടുത്തുന്ന ഷംസു, താന്‍ പോസ്റ്റര്‍ വായിച്ചുനോക്കാതിരുന്നത് വലിയ പിഴയായെന്ന് കുമ്പസാരിക്കുന്നു. ഭവിഷ്യത്തുകള്‍ എന്തുതന്നെയായാലും കൂടെയുണ്ടാകുമെന്ന് മമ്മൂട്ടി വാഗ്ദാനം ചെയ്തതായും ഷംസു പറയുന്നു.
അല്‍ഷിഫ ആശുപത്രി ഉടമ ഡോ.മുഹമ്മദ് റബീയുള്ള, ബിസിനസ് പങ്കാളി ഫയാദ് ട്രാവല്‍സ് ഉടമ മുഹമ്മദിന്റെ മകന് ഷിറാസിനെ തട്ടിക്കൊണ്ടു പോയ പ്രശ്നത്തില്‍ ഇടനിലനിന്ന സക്കീര്‍ ഒരുകോടി രൂപ മധ്യസ്ഥ ഫീസായി വാങ്ങിയെന്ന് ആരോപിക്കുന്നതായിരുന്നു പോസ്റ്റര്‍. ഇത് ഒട്ടിക്കുന്നതറിഞ്ഞ്, ഒട്ടിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി, ഏജന്റ് ഷംസുവിനെ പാര്ട്ടിക്കാര് അന്നുതന്നെ പിടികൂടി ചോദ്യം ചെയ്തിരുന്നു. ജില്ലാ സെക്രട്ടറി പി.രാജീവിന്റെ വസതിയില്‍ നിന്ന് സ്പീക്കര്‍ ഫോണില്‍ ഇയാളെക്കൊണ്ട് മമ്മൂട്ടിയോടു സംസാരിപ്പിച്ച്, മമ്മൂട്ടിയുടെ ഇടപെടല്‍ സ്ഥിരീകരിക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയ്ക്കലില്‍, എന്‍സിപിയുടെ പേമെന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന മമ്മൂട്ടി, കളമശ്ശേരിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാകാന്‍ മോഹമുള്ളയാളാണ്. സക്കീറിനെ വെട്ടിയാലേ, വഴി എളുപ്പമാകൂ.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും സുഹൃത്തായ മമ്മൂട്ടി, ജിം പദ്ധതിയില്‍, കളമശേരിയില്‍ 30 കോടി രൂപ ചെലവില്‍, കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷന് സ്ഥാപിച്ചയാളാണ്. ഇത്, 2007 നവംബര്‍ 16ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ്, ഉദ്ഘാടനം ചെയ്തത്. സക്കീര്‍ ഇടനില നിന്നാലും ഇല്ലെങ്കിലും, ജൂബി പൗലോസ് എന്നയാളെ തട്ടിക്കൊണ്ടുപോയത് ശരിയായാലും അല്ലെങ്കിലും, പാര്‍ട്ടിക്കുള്ളിലെ കുടിപ്പക വെളിവാക്കുന്നതാണ്, സംഭവം. സക്കീറിനെതിരേ അച്യുതാനന്ദന് ഗ്രൂപ്പിന്റെ പടയിളക്കം ഇതില്‍കാണാം. സക്കീര്‍ വഴി, പി. രാജീവിന്റെ കൊങ്ങയ്ക്കു പിടിക്കാനാണ് ശ്രമം.
മമ്മൂട്ടിയുടെ സ്വാധീനത്തില്‍പ്പെട്ട കുപ്രസിദ്ധിയുള്ള പോലീസ് ഉന്നതന്, സക്കീറിനോട് വൈരാഗ്യമുള്ള രണ്ടു പൊലിസ് ഓഫീസര്‍മാരെ അന്വേഷിക്കാന്‍ വച്ച്, സക്കീറിനെ കുടുക്കുന്നുവെന്നാണ്, പാര്‍ട്ടി കരുതുന്നത്.
ഉദ്യോഗമണ്ഡലാണ്, മമ്മൂട്ടിയുടെ ആസ്ഥാനം. മമ്മൂട്ടിയുടെ ഇടപെടല്‍ വ്യക്തമായ ഉടന്‍, ഇടതുമുന്നണി ഭരിക്കുന്ന ഏലൂര്‍ നഗരസഭ, മമ്മൂട്ടി കൃത്യമായി നികുതി അടക്കുന്നില്ലെന്ന് പ്രമേയം പാസാക്കി. സിപിഐയിലെ സിജി ബാബു ചെയര്‍പേഴ്സണും സിപിഎം ലെ സുജിന്‍ വൈസ് ചെയര്‍മാനുമായ നഗരസഭ, മമ്മൂട്ടിയുടെ യാര്‍ഡ് അളന്ന് 18 ലക്ഷത്തിന്റെ നികുതി കണക്കാക്കി; ഒന്നരലക്ഷമേ അടച്ചിട്ടുള്ളൂ എന്നും കണ്ടെത്തി. ഇതിനു പിന്നാലെയായിരുന്നു, മമ്മൂട്ടിക്ക് സ്വാധീനമുള്ള ജൂബി പൗലോസിന്റെ രംഗപ്രവേശം.
വ്യവസായിയായ ഷീലാ തോമസ്, ഡയറിഫാം നടത്തുന്ന വെണ്ണല സ്വദേശി ജൂബിക്ക് 37 ലക്ഷം രൂപ നല്‍കാനിരിക്കേ, ജൂബിയെ സക്കീറും സംഘവും തട്ടിക്കൊണ്ടുപോയി, തുക കുറയ്ക്കാനാവശ്യപ്പെട്ടു എന്ന കേസിലാണ്, സക്കീറിനെതിരെ അന്വേഷണം. ഹൈക്കോടതിയില്‍ മുന്‍പ് ജൂബിക്കെതിരെ കേസ് കൊടുത്ത ഷീല, അന്ന് സക്കീറിന്റെ പേരു പറഞ്ഞിരുന്നില്ലെന്നാണ്, കോടിയേരി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്.
കോട്ടയ്ക്കലില്‍ മത്സരിച്ച മമ്മൂട്ടി, മുസ്ലിംലീഗിലെ അബിദ് ഹുസൈന് തങ്ങളോട്, 15042 വോട്ടിന് തോറ്റിരുന്നു. താഴ്ന്ന നിലയില്‍ നിന്നുവന്ന മമ്മൂട്ടിക്ക്, വിദ്യാഭാരതി ഇന്‍സ്റ്റിറ്റ്യൂട്ടും ഭൂമി ഇടപാടുമുണ്ട്. സക്കീറിന്റെ പ്രശ്നം നാളെ ജില്ലാ സെക്രട്ടേറിയറ്റ്, കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും.
ന്യായീകരിച്ച് രാജീവ്
സക്കീര്‍ ഹുസൈനെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്. ‘പാര്‍ട്ടി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് വ്യവസായികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സക്കീര്‍ ഇടപെട്ടത്. സക്കീര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കും.’ പറവൂരില്‍ യോഗത്തില്‍ സംസാരിക്കവെയാണ് രാജീവ് ന്യായീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: