സോള്‍: അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ ദക്ഷിണ കൊറിയ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ പ്രധാനമന്ത്രിയെയും ധനമന്ത്രിയേയും മാറ്റി പുതിയവരെ നിയോഗിച്ചു. ഉറ്റ തോഴി ചോയ് സൂന് സില് ഭരണകാര്യങ്ങളില്‍ ഇടപെടുകയും സര്‍ക്കാര്‍ രഹസ്യരേഖകള്‍ പോലും പരിശോധിക്കുകയുംചെയ്യുന്നുവെന്ന ആരോപണത്തില്‍ അതീവ സമ്മര്‍ദ്ദത്തിലാണ് പാര്‍ക് ഗ്യൂന്‍.
ശശികലയെക്കൊണ്ട് ജയലളിത പുലിവാല് പിടിച്ചത് ഓര്‍മ്മിപ്പിക്കുന്നതാണ്, ഈ കഥ.
അറസ്റ്റിലായ ചോയ് സൂനിനെ പ്രത്യേക സംഘം ചോദ്യം ചെയ്യുകയാണ്.
പുതിയ പ്രധാനമന്ത്രി കിം ബ്യോങ് ജൂന്‍ മുന്‍ പ്രസിഡന്റ് റോ മൂഹ്യൂനിന്റെ ഉപദേശകനായിരുന്നു. ഹ്വാങ് ക്യോ- ആനെയാണ് മാറ്റിയത്.
യൂ ഇല് – ഹൊയേ മാറ്റി ധനമന്ത്രിയായി യിം ജോങ് യോങ്ങിനെ നിയമിച്ചു. യിം ധനകാര്യ സേവന കമ്മീഷന് അദ്ധ്യക്ഷനാണ്. പൊതു സുരക്ഷാ വിഭാഗത്തിനും പുതിയ തലവനെ പ്രഖ്യാപിച്ചു.
ഉറ്റ തോഴിയായ ചോയ് സൂനിന് പ്രസിഡന്റിന്റെ ഓഫീസില്‍ അമിത സ്വാധീനമാണെന്ന ആരോപണമാണ് സംഭവങ്ങളുടെ തുടക്കം.
തന്റെ പ്രസംഗങ്ങളുടെ കരട് മാത്രമേ ചോയ് കണ്ടിരുന്നുള്ളുവെന്ന് പാര്‍ക് ഗ്യൂന്‍ ഹൈ വിശദീകരിച്ചത് കൂടുതല്‍ പ്രശ്നമായി. തോഴിക്ക് ഭരണകാര്യങ്ങളില്‍ സ്വാധീനമുണ്ടെന്ന ആരോപണം വന്നതിനു പിന്നാലെ പാര്‍ക് ഗ്യൂന്‍ മാപ്പപേക്ഷിച്ചു. കഴിഞ്ഞ ദിവസം പ്രസിഡന്റിനും ചോയ്ക്കും എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സോളിലെ സുപ്രീം പ്രോസിക്യൂട്ടേഴ്സ് ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: