ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാക്ക് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ കശ്മീരിലെ സൈനിക ഉദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
പാക്ക് വെടിവയ്പും ഷെല്ലാക്രമണവുമുണ്ടായ രജൗറി, ഉറി, പൂഞ്ച് മേഖലകളില്‍ അദ്ദേഹം ഇന്നു സന്ദര്‍ശനം നടത്തും. ജനവാസ കേന്ദ്രങ്ങളില്‍ പാക്ക് ആക്രമണം തുടരുന്നതിനാല്‍ കൂടുതല്‍ ബിഎസ്എഫിനെ വിന്യസിപ്പിക്കുന്ന കാര്യവും പ്രതിരോധമന്ത്രി ചര്‍ച്ച ചെയ്യും.
അതിര്‍ത്തിയിലെ സുരക്ഷാസ്ഥിതി വിലയിരുത്താനാണു പ്രതിരോധമന്ത്രി ഇന്നലെ വൈകിട്ടു കശ്മീരിലെത്തിയത്. കരസേന മേധാവി ദല്‍ബീര്‍ സിങ്ങും പ്രതിരോധമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
രാജ്യത്തിന്റെ ആദ്യ പരംവീരചക്ര വിജേതാവ് മേജര്‍ സോംനാഥിന്റെ 69-ാം സ്മരണാഞ്ജലി ചടങ്ങുകളിലും അദ്ദേഹം ഇന്ന് പങ്കെടുക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ ദല്‍ഹിയില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്നിരുന്നു.
സപ്തംബര്‍ 18ന് ഉറിയിലെ സൈനിക ക്യാമ്പിനു നേരേ നടന്ന ഭീകരാക്രമണത്തില്‍ 19 സൈനികരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പ്രതികാരമായി പാക് അധീന കശ്മീരില്‍ കയറി ഭീകര ക്യാമ്പുകള്‍ക്ക് നേരേ സൈന്യം തിരിച്ചടിയും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: