കോഴിക്കോട്: അദിതി വധക്കേസില്‍ അദിതിയുടെ അച്ഛനും രണ്ടാനമ്മയ്ക്കും മൂന്നു വര്‍ഷം കഠിനതടവ്. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംലത്ത് എന്ന ദേവിക എന്നിവർക്കാണ് കോഴിക്കോട് ഒന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
സുബ്രഹ്മണ്യൻ ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുക അദിതിയുടെ സഹോദരൻ അരുൺ എസ്.നമ്പൂതിരിക്ക് നൽകാനും ജഡ്ജി എ.ശങ്കരൻ ഉത്തരവിട്ടു. അതേസമയം പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിയിക്കാനായില്ല. പ്രതികള്‍ക്കെതിരെ മൂന്ന് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്.
കൈക്കൊണ്ട് കുട്ടിയെ മര്‍ദ്ദിച്ചതിന് വകുപ്പ് 323ഉം ആയുധം കൊണ്ട് മര്‍ദ്ദിച്ചതിന് 324ഉം കൂടാതെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ ഇരുപത്തിരണ്ടാം വകുപ്പുമാണിത്. 2013 എപ്രിൽ 30നാണ് ബിലാത്തിക്കുളം ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മകൾ അദിതി കൊല്ലപ്പെട്ടത്. ബിഇഎം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അദിതി.
അപസ്മാരമാണെന്ന പേരിൽ ഏപ്രിൽ 29ന് രാത്രിയോടെയാണ് അദിതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കടുത്ത ശാരീരിക പീഡനംമൂലമാണ് മരണമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അദിതിയുടെ ഗുഹ്യഭാഗത്ത് ചൂടുവെള്ളം ഒഴിച്ചതിന്റെയും ശരീരമാസകലം മർദനമേറ്റതിന്റെയും പാടുകളുണ്ടായിരുന്നു. അദിതിയെ മൂന്ന് മാസത്തോളം ക്രൂരമായി പീഡിപ്പിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: