തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതി സിപിഎം നേതാവാണെന്ന് വെളിപ്പെടുത്തി വീട്ടമ്മ. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍. ജയന്തനും സഹോദരനും മറ്റു രണ്ടു പേരും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്ന് വീട്ടമ്മ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. താന്‍ നല്കിയ പരാതി പോലീസ് പിന്‍വലിപ്പിച്ചെന്നും മോശമായി പെരുമാറിയെന്നും വീട്ടമ്മ പറഞ്ഞു. അവരുടെ ഭര്‍ത്താവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഭര്‍ത്താവിന്റെ സുഹൃത്തായിരുന്ന ജയന്തനും സഹോദരന് ജനീഷും, ബിനീഷ്, ഷിബു എന്നിവരുമാണ് പീഡിപ്പിച്ചത്. ലഹരി മോചന കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണിക്കാനെന്ന വ്യാജേനയാണ് 2014ലെ സ്കൂള്‍ അവധിക്കാലത്ത് തന്നെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
ഭീഷണി തുടര്‍ന്നതിനാല്‍ രണ്ടുവര്‍ഷത്തിനുശേഷം ആഗസ്റ്റ് 14 ന് മുളങ്കുന്നത്തുകാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ജയന്തന് അന്ന് ഡിവൈഎഫ്ഐ വടക്കാഞ്ചേരി ബ്ളോക്ക് പ്രസിഡന്റായിരുന്നു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. അതിനാലാണ് മറച്ചുവച്ചത്. മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ആഗസ്റ്റില്‍ ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞു. ആഗസ്റ്റ് 14 ന് മുളങ്കുന്നത്തുകാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് പിന്‍വലിപ്പിക്കാന്‍ പോലീസില്‍ നിന്നും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി.
വനിതാ സെല്ലിലും പോലീസിലും നല്കിയ പരാതിയില്‍ മൊഴിയെടുക്കുമ്പോള്‍ മൊഴി മാറ്റിപ്പറയണമെന്ന് പോലീസ് സമ്മര്‍ദം ചെലുത്തി. അതിനാല്‍ മൊഴി മാറ്റി പറഞ്ഞു. നാലുപേര്‍ പീഡിപ്പിച്ചു എന്നത് സത്യമാണ്. എന്നാല്‍ കേസില്‍നിന്ന് പിന്മാറുകയാണെന്ന് മൊഴി നല്കി. കുട്ടികളോടും കുടുംബത്തോടുമൊപ്പം ജീവിക്കാനാകുന്നില്ല. ഇനി തെളിവെടുപ്പിനും മറ്റുമായി കയിറിയിറങ്ങി നടക്കാന്‍ വയ്യ. അത്രയ്ക്ക് ക്രൂരമായാണ് പോലീസില്‍ നിന്നുണ്ടായ മാനസിക പീഡനം, യുവതി വിവരിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷി, നടിയും ടിവി അവതാരകയുമായ പാര്‍വതി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ചില പോലീസുകാര്‍ മോശമായാണ് പെരുമാറിയത്. ഭീഷണി കാരണം സ്വന്തം വീട്ടില്‍ പോലും താമസിക്കാനായില്ല. കേസ് നല്കിയ ശേഷം മൂന്ന് മാസമായി നാട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണ്. നാട്ടില്‍ കയറിയാല്‍ കൊല്ലുമെന്ന് ഭയമുണ്ടെന്നും അവര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതിനല്‍കി.
ആരോപണമുന്നയിക്കുന്നവരുമായി പണമിടപാടു പ്രശ്നം ഉണ്ടായിരുന്നു. അതിന്റെ പേരില്‍ കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്ന് ജയന്തന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: