ഭോപ്പാല്‍: പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എട്ടു സിമി ഭീകരര്‍ ഭോപ്പാല്‍ ജയിലിലുള്ള 29 ഭീകരരെയും മോചിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജയില്‍ ചാട്ടം മാസങ്ങള്‍ക്കു മുന്‍പേ ആസൂത്രണം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെന്‍ട്രല്‍ ജയിലിലെ ബി ബ്ലോക്കില്‍ നിന്ന് രക്ഷപ്പെട്ട ഭീകരര്‍ എ ബ്ലോക്കിലെത്തി അവിടെയുണ്ടായിരുന്ന മധ്യപ്രദേശിലെ സിമി തലവന്‍ അബു ഫെയ്സല്‍ അടക്കമുള്ള മറ്റു ഭീകരരെയും മോചിപ്പിക്കാന്‍ ശ്രമിച്ചു. എന്നാലിത് രണ്ടു ഗാര്‍ഡുമാര്‍ തടഞ്ഞു. ഈ സമയത്താണ് ഒരാളെ അവര്‍ കഴുത്തറുത്തു കൊന്നത്.
ജയില്‍ ആശുപത്രിയില്‍ ഇവരെ ഒന്നിച്ച് ചികില്‍സിച്ച സമയത്താണ് ഒന്നിച്ചു ജയില്‍ ചാടാന്‍ പദ്ധതിയിട്ടിരുന്നതെന്നും വെളിവായി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള രണ്ടു കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഹം ദീവാളി പര് ആ രഹെ ഹെ( ഞങ്ങള്‍ ദീപാവലിക്ക് വരുന്നുണ്ട്) എന്നാണ് കുറിപ്പ്.
താക്കോലിന്റെ ഡ്യൂപ്ളിക്കേറ്റുണ്ടാക്കാന്‍ ഉപയോഗിച്ച ബാര്‍ സോപ്പ് കണ്ടെടുത്തിട്ടുണ്ട്. കുന്നുകളും ഒരു ഗുഹയും വരച്ചു ചേര്‍ത്ത ഉറുദു കുറിപ്പുകളുള്ള കടലാണ് കഷണങ്ങളും ഇവര്‍ക്ക് ജയിലില്‍ നിന്ന് ലഭിച്ചു. കൊല്ലപ്പെട്ട എട്ടു ഭീകരരില്‍ അഞ്ചു പേരും ഖാണ്ഡ്വയില്‍ നിന്നുള്ളവരാണ്. സിമിയുടെ കേന്ദ്രമാണ് ഭോപ്പാലില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെയുള്ള ഖാണ്ഡ്വ. സിമി മേധാവി സഫ്ദര്‍ നഗൗരിയുടെ നാടായ ഉജ്ജൈനിലെ മാധിപ്പൂര് അധികം അകലെയല്ല. ഇയാള്‍ ഗുജറാത്തിലെ സബര്‍മതി ജയിലിലാണ്.
ദ്വിഗ്വിജയ് സിങ്ങ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ( 1993 2003) മധ്യപ്രദേശ് സിമിയുടെ താവളമായി മാറിയത്.2013ല്‍ ഖാണ്ഡ്വ ജയിലില്‍ നിന്ന് ചാടിയ മെഹബൂബ് ഗുഡു, സക്കീര്‍ ഹുസൈന്, അംജത് ഖാന് എന്നിവരും തിങ്കളാഴ്ച ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
2001ല്‍ മധ്യപ്രദേശില്‍ സിമിക്കെതിരെ 83 കേസുകളാണ് എടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: