അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡന കേസിലെ പ്രതിയുടെ അക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്ക്. ആലപ്പുഴ ഏആര്‍ ക്യാമ്പിലെ പോലിസുകാരായ തോമസ് ആന്റണി (27), റഫീക് (27), വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി എയ്ഡ് പോസ്റ്റിലെ പോലിസുകാരായ രാജ്കുമാര് (32), സ്റ്റാലിന് (41) എന്നിവര്‍ക്കാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ പരിക്കേറ്റത്.
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു മാസത്തോളമായി ആലപ്പുഴ സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതി കായംകുളം സ്വദേശി ഉണ്ണികൃഷ്ണനാണ് മര്‍ദ്ദിച്ചത്. ഏതാനും ദിവസമായി സബ്ജയിലില്‍ നിരാഹാരത്തിലായിരുന്ന ഉണ്ണികൃഷ്ണനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സയ്ക്കുശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കാവലുണ്ടായിരുന്ന തോമസ് ആന്റണി, റഫീക് എന്നിവരെ അക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എയ്ഡ് പോസ്റ്റിലെ പോലിസുകാരായ രാജ്കുമാറും സ്റ്റാലിനും എത്തിയപ്പോള്‍ അവരേയും അക്രമിക്കുകയായിരുന്നു.
പിന്നീട് സെക്യൂരിറ്റി ജീവനക്കാര്‍ എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. പ്രതിയെ അമ്പലപ്പുഴ പോലീസിനു കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: