ആലപ്പുഴ: പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് എല്ലാ തലത്തിലുമുള്ള നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മറ്റുമായി ആറ് ഉന്നത ഉദ്യോഗസ്ഥരെ തലസ്ഥാനത്തുനിന്ന് അയച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച് ചത്തതുള്‍പ്പടെ വ്യാഴാഴ്ച 40,634 താറാവുകളെ മൃഗസംരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മസേന സംസ്കരിച്ചു. പുളിങ്കുന്ന് പഞ്ചായത്തില്‍ ചത്ത 400 താറാവുകളെ സംസ്കരിച്ചു. എടത്വയില്‍ ചത്ത 200 താറാവുകളെ സംസ്കരിച്ചിട്ടുണ്ട്. ചമ്പക്കുളത്ത് ചത്ത 980 താറാവുകളെ സംസ്കരിച്ചു. ചെറുതനയില്‍ ചത്ത 385 താറാവുകളെ സംസ്കരിച്ചു. ചെന്നിത്തലയില്‍ 48 ചത്ത താറാവുകളെ സംസ്കരിച്ചു.
പുളിങ്കുന്നില്‍ രോഗം ബാധിച്ച നിലയില്‍ കണ്ടെത്തിയ 13,495 താറാവുകളെ മാറ്റി സംസ്കരിച്ചു. എടത്വയില്‍ രോഗം ബാധിച്ച നിലയില്‍ കണ്ടെത്തിയ 1,760 താറാവുകളെ മാറ്റി സംസ്കരിച്ചിട്ടുണ്ട്. ചമ്പക്കുളത്ത് രോഗം ബാധിച്ച നിലയില്‍ കണ്ടെത്തിയ 4,050 താറാവുകളെ മാറ്റി സംസ്കരിച്ചു. ചെറുതനയില്‍ രോഗം കണ്ടെത്തിയ 12,005 താറാവുകളെ കൂട്ടത്തില്‍ നിന്ന് വേര്‍പെടുത്തി സംസ്കരിച്ചു. ചെന്നിത്തലയില്‍ രോഗം ബാധിച്ച നിലയില്‍ കണ്ടെത്തിയ 1,763 താറാവുകളെ മാറ്റി സംസ്കരിച്ചപ്പോള്‍ പള്ളിപ്പാട് 5,548 താറാവുകളെ കൂട്ടത്തില്‍ നിന്ന് വേര്‍പെടുത്തി സംസ്കരിച്ചു.
മൃഗസംരക്ഷണ വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. എ.എസ്. രാജന്, ഡോ. ആനി മേരി എന്നിവര്‍ക്കുപുറമേ നാല് ജോയിന്റ് ഡയറക്ടര്‍മാര്‍ കൂടി ആലപ്പുഴയില്‍ എത്തി. ഡോ. എസ്. വേണുഗോപാലന്‍ നായര്‍, ഡോ. യു.എസ്. രാമചന്ദ്രന്, ഡോ. ബഷീര്‍, ഡോ. എസ്. രാജേന്ദ്രന് എന്നിവരാണിവര്‍.
ഇന്നലെ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവനുമായി അഡീഷണല്‍ ഡയറക്ടര്‍മാര്‍ ചര്‍ച്ച നടത്തി. സംഘം തുടര്‍ന്ന് ചെന്നിത്തല പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി.
കഴിഞ്ഞ ദിവസം മൂന്നുപഞ്ചായത്തുകളില്‍ നിന്നെടുത്ത ഒമ്പതു സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ നെടുമുടി, ചെന്നിത്തല, പുളിങ്കുന്ന് പഞ്ചായത്തുകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തലസ്ഥാനത്തുനിന്നുള്ള ഉന്നത തല സംഘം ഇന്നലെ പ്രദേശങ്ങളില്‍ എത്തി. ദ്രുതകര്‍മസേനയുടെ 21 സംഘങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ രംഗത്തുണ്ടായിരുന്നു. ഇന്നും പ്രവര്‍ത്തനം തുടരുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഗോപകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: