ആലപ്പുഴ: സ്വകാര്യ ബസ്സുകള്‍ ടൗണില്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് യാത്രക്കാരെ വലച്ചു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് നഗരത്തില്‍ സ്വകാര്യ ബസ് സര്‍വ്വീസുകള്‍ നിലച്ചത്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചെന്നാരോപിച്ചായിരുന്നു പണിമുടക്കിയത്. വിദ്യാര്‍ത്ഥികളും ജീവനക്കാരും പൊതുജനങ്ങളും അടക്കം പണിമുടക്ക് അറിയാതെ ബസ് കാത്തുനിന്ന് മണിക്കൂറുകള്‍ വലഞ്ഞു. മിന്നല്‍ പണിമുടക്ക് നടത്തില്ലെന്ന് നേരത്തെ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ ബസ് ജീവനക്കാരും ഉടമകളും ഉറപ്പു നല്‍കിയിരുന്നു. ഇതു ലംഘിച്ചായിരുന്നു ഇന്നലത്തെ പണിമുടക്ക്. കഴിഞ്ഞ നിരവധി നാളുകളായി സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതെ ക്രൂരതയാണ് കാട്ടുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ എസ്എഫ്ഐക്കാരും ഗസല്‍ എന്ന സ്വകാര്യ ബസ് ജീവനക്കാരുമായി ഏറ്റുമുട്ടി. കണ്ടക്ടര്‍ക്ക് സാരമായി പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: