കണ്ണൂര്‍: ഹൃദയാഘാതത്തെത്തുടര്‍ന്ന് ഹൃദയഭിത്തി പൊട്ടി മരണത്തെ മുഖാമുഖം കണ്ട രോഗിക്ക് കൊയിലി ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗം ഡോക്ടര്‍മാര്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചു കിട്ടിയതായി ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 60 വയസ്സുകാരനായ അഴീക്കോട് സ്വദേശിക്കാണ് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ ഹൃദയം തിരിച്ചു കിട്ടിയത്. കഴിഞ്ഞ ഒക്ടോബര്‍ 20 നായിരുന്നു നെഞ്ചു വേദനയെ തുടര്‍ന്ന് ഇയാളെ കൊയിലി ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ ഉടന്‍തന്നെ ഹാര്‍ട്ട് അറ്റാക്കാണെന്ന് സ്ഥിരീകരിക്കുകയും ആന്‍ജിയോഗ്രാഫി പരിശോധനയ്ക്കു ശേഷം ഹൃദയത്തിന്റെ രക്തധമനികള്‍ക്കുളളില്‍ സാരമായ ബ്ലോക്കുണ്ടെന്ന് കണ്ടുപിടിക്കുകയും അടിയന്തിരമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. രോഗികളും ബന്ധുക്കളും ശസ്ത്രക്രിയക്ക് തയ്യാറാവുകയും ചെയ്തു.
ശസ്ത്രക്രിയക്കുളള സജ്ജീകരണങ്ങള്‍ നടത്തുന്നതിനിടെ രോഗിയുടെ നില ഗുരുതരമാവുകയും രക്തസമ്മര്‍ദ്ദം കുറഞ്ഞ് ഹൃദയം നിലച്ച അവസ്ഥയിലെത്തുകയും ചെയ്തു. മരണാസന്നനായ രോഗിയെ ഉടന്‍ ശസത്രക്രിയയ്ക്ക് വിധേയനാക്കി. നെഞ്ചുകൂടം തുറന്നപ്പോള്‍ ഹൃദയത്തിനു ചുറ്റും രക്തം തളംകെട്ടി നില്‍ക്കുന്നതായും ഹൃദയഭിത്തിയില്‍ ഒരിഞ്ചോളം വലിപ്പത്തില്‍ വിളളല്‍ വീണതായും കണ്ടെത്തി. ഉടന്‍ തന്നെ രോഗിയുടെ രക്തസംക്രമണം ഹാര്‍ട്ട് ലങ്ങ് മെഷീന് എന്ന യന്ത്രത്തിലേക്ക് മാറ്റുകയും അത്യാധുനിക ഉപകരണത്തിന്റെ സഹായത്തോടെ ശ്വാസോച്ഛാസം നിലനിര്‍ത്തുകയും ചെയ്തു. ഹൃദയ ഭിത്തിയിലെ വിളളല്‍ തുന്നിച്ചേര്‍ക്കുകയും ബ്ലോക്കുളള രക്തക്കുഴലുകളില്‍ പുതിയ രക്തക്കുഴലുകള്‍ ഘടിപ്പിക്കുകയും ചെയ്തു. 5 മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ശേഷം യന്ത്രസഹായമില്ലാതെ രക്തസംക്രമണവും ഹൃദയത്തിന്റെ പ്രവര്‍ത്തനവും പൂര്‍വ്വ സ്ഥിതിയിലാക്കി. ക്രമേണ രോഗിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി .രണ്ടു ദിവസം ഐസിയുവിലും ഒരാഴ്ച ആശുപത്രി മുറിയിലെ നിരീക്ഷണത്തിനു ശേഷം രോഗി ആരോഗ്യവാനായി ആശുപത്രി വിട്ടതായും രോഗി വീട്ടില്‍ സുഖംപ്രാപിച്ചുവരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൃദയ ഭിത്തിയില്‍ വിളളല്‍ വീഴുന്നത് അപൂര്‍വ്വമാണ്. ഹൃദയത്തിനകത്തുളള രക്തം ഹൃദയഭിത്തിയില്‍ വിളളല്‍ വീഴുന്നതോടെ പുറത്തേക്ക് വാര്ന്നൊഴുകുകുയും ഹൃദയത്തിനു ചുറ്റും തളംകെട്ടി നിന്ന് രോഗി വളരെ പെട്ടെന്ന് മരണപ്പെടുകയുമാണ് സാധാരണ സംഭവിക്കാറുളളത്. വളരെ ചെറിയ വിളളല്‍ മാത്രമാണെങ്കിലും രോഗി രക്ഷപ്പെടുന്നത് വളരെ അപൂര്‍വ്വമാണെന്ന് ഇവര്‍ പറഞ്ഞു. താമസം നേരിടാതെ ഉടന്‍ ചികിത്സ നല്കാന് സാധിച്ചതിനാലാണ് ജീവന് രക്ഷിക്കാനായത്. കൊയിലി ആശുപത്രിയിലെ പരിചയ സമ്പന്നരായ നഴ്സുമാരുടേയും മറ്റ് പാരാമെഡിക്കില്‍ സ്റ്റാഫിന്റെയും ഡോക്ടര്‍മാരുടേയും സമയോചിതമായ ചിക്തസയാണ് രോഗിയുടെ ജീവന് രക്ഷിച്ചതെന്ന് ഇവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ കൊയിലി ഹാര്‍ട്ട് സെന്ററിലെ ഡോ.പ്രസാദ് സുരേന്ദ്രന്, ജോ. ഗണേഷ്, ഡോ.അനില്‍ കുമാര്‍, ഡോ.ഉമേശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: