കണ്ണൂര്‍: കണ്ണൂര്‍ കോട്ടയിലേക്കുള്ള വഴിയില്‍ കണ്ടോണ്മെന്റ് അധികൃതരുടെ സ്ഥലത്ത് ടോള്‍ ഏര്‍പ്പെടത്തിയ നടപടി വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. റോഡ് കണ്ടോണ്മെന്റിന്റേതാണെങ്കിലും പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കണ്ണൂര്‍ കോട്ടയിലേക്കും സംസ്ഥാന സര്‍ക്കാറിന്റെ ഫിഷറീസ് ഓഫീസുകളിലേക്കും സാധാരണക്കാര്‍ക്ക് എത്തിപ്പെടണമെങ്കില്‍ ഈ റോഡിനെ ആശ്രയിക്കണം. ഇവിടെയാണ് കണ്ടോണ്മെന്റ് അധികൃതര്‍ അന്യായമായ പിരിവ് ഏര്‍പ്പെടുത്തിയത്. വിനോദ സഞ്ചാരത്തിനെത്തുന്ന ബസ്സുകള്‍ക്ക് 80 രൂപയും മിനി ബസ്സിന് 50 രൂപയും കാറിന് 20 രൂപയും ഓട്ടോറിക്ഷക്ക് 10 രൂപയും ടോളായി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി രണ്ടുപേരെ നിയമിച്ചാണ് പണപ്പിരിവ് നടത്തുന്നത്. ജില്ലയിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നാണ് കണ്ണൂര്‍ കോട്ട. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ കോട്ടസന്ദര്ശിക്കാനായി ഇവിടെയെത്തുന്നുണ്ട്. പുരാവസ്തു വകുപ്പിന്റെ ഓഫീസും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രി ബസ് സ്റ്റാന്റില്‍ നിന്നും ഇവിടേക്ക് ഓട്ടോറിക്ഷക്ക് 20 രൂപയാണ് ചാര്‍ജ്ജ്. ഇതില്‍ 10 രൂപ ടോളായി കൊടുക്കണമെന്ന് വന്നതോടുകൂടി ഇപ്പോള്‍ കോട്ടയിലേക്ക് ഓട്ടോറിക്ഷകള്‍ ഓട്ടം പോകാത്ത അവസ്ഥയാണുള്ളത്. കണ്ണൂര്‍ കോട്ടയിലെത്തുന്ന വാഹനങ്ങള്‍ക്ക് നിലവില്‍ കോട്ടക്ക് സമീപം പാര്‍ക്കിങ്ങ് ഫീസ് ഈടാക്കുന്നുണ്ട്. കണ്ടോണ്മെന്റും ഫീസ് ഈടാക്കാന്‍ തുടങ്ങിയത് ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. കണ്ടോണ്മെന്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടോള്‍ പിരിവ് ഏര്‍പ്പെടുത്തിയത്. നേരത്തെ ജില്ലാ ആശുപത്രിക്ക് സമീപം കോട്ടയിലേക്കുള്ള വഴിയില്‍ ടോള്‍ പിരിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: