മട്ടന്നൂര്‍: നെല്ലൂന്നിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുവരാന്തയില്‍ റീത്ത് വെച്ചു. നെല്ലൂന്നി ശാഖാ ശിക്ഷക് കെ.ശരത്തിന്റെ താഴെ പഴശ്ശിയിലെ വീട്ടിലാണ് കഴിഞ്ഞദിവസം റീത്ത് വെച്ചത്. റീത്തിന് പുറമേ നീളത്തിലുളള വാഴയിലയും വെച്ചിട്ടുണ്ട്. ശരത്തിന്റെ അമ്മ കാലത്ത് വാതില്‍ തുറന്നപ്പോഴാണ് വരാന്തയില്‍ മുന്‍വാതിലിന് സമീപത്തായി റീത്തും വാഴയിലയും കണ്ടത്. സിപിഎം സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. മട്ടന്നൂര്‍ എസ്ഐ എം.പി.ബിനീഷ് കുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലം ബിജെപി മണ്ഡലം പ്രസിഡണ്ട് പുതുക്കുടി രാജന്, സംസ്ഥാന കൗണ്‍സില്‍ അംഗം സി.വി.വിജയന് മാസ്റ്റര്‍, കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി കെ.മോഹനന്, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് സി.കെ.രാധാകൃഷ്ണന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
സമാധാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സിപിഎം കരുതിക്കൂട്ടി അക്രമത്തിന് മുതിരുന്നതിന്റെ സൂചനയാണ് റീത്ത് വെക്കലിലൂടെ തെളിയുന്നതെന്നും കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാകണമെന്നും ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സി.വി.വിജയന് മാസ്റ്റര്‍ പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: