മട്ടന്നൂര്‍: മട്ടന്നൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള സിപിഎം നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് രാജന് പുതുക്കുടി പ്രസ്താവിച്ചു. നെല്ലൂന്നിയില്‍ ആര്‍എസ്എസ് ശാഖാ ശിക്ഷക് കെ.ശരത്തിന്റെ വീട്ടുവരാന്തയില്‍ കഴിഞ്ഞദിവസം റീത്ത് വെച്ചിരുന്നു. കാനാട് രാജേഷ് എന്ന ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവവും ഉണ്ടായി. അക്രമസമയത്ത് വീട്ടിലുണ്ടായിരുന്ന രാജേഷിന്റെ അമ്മയെയും സംഘം അക്രമിച്ചു. ബുധനാഴ്ച രാത്രി പത്തരമണിയോടെയായിരുന്നു സംഭവം. ഈ മേഖലയില്‍ സംഘപരിവാര്‍ സംഘടനകളുടെ കൊടികളും പ്രചാരണ ബോര്‍ഡുകളും സിപിഎം സംഘം വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തതിനാണ് രാജേഷിനെ വീട്ടില്‍ കയറി അക്രമിച്ചത്. ബിജെപി കീഴല്ലൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശ്രീജിത്തിന്റെ കാറ് കഴിഞ്ഞദിവസം സിപിഎം സംഘം കല്ലെറിഞ്ഞ് തകര്‍ത്തിരുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം സംഘം അക്രമം നടത്തുന്നത് തുടര്‍ക്കഥയായി മാറുകയാണ്. കാര്യമായ സംഘര്‍ഷമൊന്നുമില്ലാത്ത മേഖലയില്‍ കരുതിക്കൂട്ടി പ്രകോപനം സൃഷ്ടിക്കാനുളള സിപിഎം നീക്കം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ബിജെപിക്ക് ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും രാജന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: