നിയമം നിലനിര്‍ത്തേണ്ട, ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കേണ്ട അഭിഭാഷകരാണ് ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിച്ച് മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത്. കേരളം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജിഷ വധക്കേസ് വിചാരണ തുടങ്ങുന്ന വാര്‍ത്ത ജനങ്ങളെ അറിയിക്കാനാകാത്തവിധം മാധ്യമപ്രവര്‍ത്തകരെ ജില്ലാക്കോടതിയില്‍നിന്ന് ഇറക്കിവിടുകയുണ്ടായി. നീതിബോധത്തിന്റെയും ജനങ്ങളോടുള്ള കടപ്പാടിന്റെയും നിഷേധമാണ് ഒരുവിഭാഗം അഭിഭാഷകരുടെ മാധ്യമങ്ങളോടുള്ള ഈ സമീപനം.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. വാര്‍ത്ത ശേഖരിച്ച് പൊതുജനങ്ങളെ അറിയിക്കുക മാധ്യമങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണ്. ഇതൊക്കെ അവഗണിച്ചുകൊണ്ടാണ് ജിഷ കേസിന്റെ വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞതും ഒരു മാധ്യമ പ്രവര്‍ത്തകനെ ഗോവണിപ്പടിയുടെ മുകളില്‍നിന്ന് തള്ളി താഴെ ഇട്ടതും. ഒരു വനിതാ റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കേരളം ഒട്ടാകെ അറിയാന്‍ താല്‍പ്പര്യപ്പെടുന്ന വിചാരണയാണ് അഭിഭാഷകര്‍ കറുത്ത മൂടുപടത്തിനുള്ളിലാക്കിയത്. ഈ അനീതിക്കെതിരെ പത്രപ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും, ഹൈക്കോടതിയില്‍ മാധ്യമങ്ങളുടെ പ്രവേശനം നിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നു ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയും ചെയ്തു. ജൂലൈ 21 ന് തിരുവനന്തപുരത്തു ആറു മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുണ്ടായി. കല്ലും ബിയര്‍ കുപ്പികളും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ എറിയുകയും ‘നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ല’ എന്ന് എഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
അഭിഭാഷകരുടെ ഈ പ്രവര്‍ത്തിക്ക് കാരണം ഒരു സര്‍ക്കാര്‍ അഭിഭാഷകന് പകല്‍ സമയത്ത് റോഡില്‍വച്ച് ഒരു സ്ത്രീയെ കടന്നുപിടിച്ചത് റിപ്പോര്‍ട്ട് ചെയ്തതിനാലാണ്. അഭിഭാഷകരുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടു പറഞ്ഞത് പത്രപ്രവര്‍ത്തകരെ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു. ‘റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സും’ അഭിഭാഷകരെ വിമര്‍ശിച്ചു. തങ്ങള്‍ പറയുന്നതാണ് കോടതിയിലെ നിയമമെന്നാണ് അഭിഭാഷകരുടെ വാദം. മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പില്‍നിന്ന് പുറത്തുപോകണമെന്ന് പറഞ്ഞ് അഭിഭാഷകര്‍ ഉണ്ടാക്കിയ സംഘര്‍ഷം കോടതി നടപടികളെപ്പോലും ബാധിക്കുകയുണ്ടായി. ഇപ്പോള്‍ ജിഷ വധക്കേസ് വിചാരണ മാറ്റിവയ്ക്കപ്പെട്ടിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് കോടതികള്‍ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്, അവ അഭിഭാഷക സ്വത്തല്ലെന്നും ഈ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് ചില തല്‍പ്പര കക്ഷികളാണെന്നുമാണ്. കേരളത്തിന്റെ പാരമ്പര്യം ഭീതിയില്ലാത്ത പത്രപ്രവര്‍ത്തനമാണ്. കോടതി വാര്‍ത്തകളും ധൈര്യത്തോടെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇന്ത്യന്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടും മാധ്യമപ്രവര്‍ത്തകരെ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. മാധ്യമ-അഭിഭാഷക തര്‍ക്കം തെളിയിക്കുന്നത് അഭിഭാഷകരുടെ പ്രതിബദ്ധത ജനങ്ങളോടല്ലെന്നും തങ്ങളോട് മാത്രമാണെന്നുമാണ്. ഇത് ചോദ്യം ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമില്ലത്രെ.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ഈ പ്രശ്നം ഉടലെടുത്തിട്ട് ഒരുമാസത്തിലേറെയായി. ഒരു സര്‍ക്കാര്‍ അഭിഭാഷകന്റെ ദുര്‍നടപടി അഭിഭാഷക സമൂഹത്തിന്റെ മുഴുവന്‍ പ്രശ്നമായി മാറുന്നതെങ്ങനെ? പ്രശ്നം അവസാനിക്കാതിരിക്കാന്‍ ആരൊക്കെയോ അണിയറയില്‍ കരുക്കള്‍ നീക്കി അന്തരീക്ഷം വഷളാക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. രാഷ്ട്രപതിയും സുപ്രീകോടതി ചീഫ് ജസ്റ്റിസും ഹൈക്കോടതി ചീഫ് ജസ്റ്റിസും കേരള മുഖ്യമന്ത്രിയും മറ്റും ഇടപെട്ടിട്ടും പ്രശ്നം തീരുന്നില്ലെങ്കില്‍ ഗുരുതരമായ ചില അടിയൊഴുക്കുകള്‍ ഇതിലുണ്ട് എന്നുവേണം കരുതാന്‍.
വിവാദമായ ചില അഴിമതിക്കേസുകളില്‍ കോടതി നടത്താനിരിക്കുന്ന നിരീക്ഷണങ്ങളും മറ്റും ജനങ്ങളെ അറിയിക്കാതിരിക്കാനുള്ള ഗൂഢനീക്കമാണോ ഇതിനുപിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തുറന്നുപറയാന്‍ മാധ്യമപക്ഷത്തു നില്ക്കുന്നു എന്നവകാശപ്പെടുന്നവര്ക്കും കഴിയുന്നില്ല. മടിയില്‍ കനമുള്ളവര്‍ക്ക് വഴിയില്‍ ഭയമുണ്ടാവുക സ്വാഭാവികമാണല്ലോ. ഇരുപക്ഷത്തെയും സ്ഥാപിതതാല്പര്യങ്ങള് മാറ്റിവച്ച് അറിയാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിന് എന്തൊക്കെ നടപടികളാണോ ആവശ്യമുള്ളത് അത് സ്വീകരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇനിയും വൈകരുത് എന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: