മനുഷ്യജീവിതത്തെ എന്തുകൊണ്ടും ഒരു നദിയോട് ബന്ധപ്പെടുത്താം. നദിയുടെ മുന്നോട്ടുള്ള ഒഴുക്കിന്റെ ലക്ഷ്യം സമുദ്രത്തെ പ്രാപിക്കുകയെന്നതാണ്. മനുഷ്യനായി പിറന്ന ഏതൊരാളുടെയും മുന്നിലുള്ള ജീവിതലക്ഷ്യം ഈ ജഢശരീരത്തിനുള്ളില് രജസ്സിന്റെയും തമസ്സിന്റെയും ബന്ധനത്തില്‍ അകപ്പെട്ടു കഴിയുന്ന ജീവന്റെ മുക്തിയാണ്. ജീവ-ബ്രഹ്മൈക്യം കൈവരിക്കുക എന്നത്.
നദിയുടെ പ്രയാണത്തിന് മൂന്നു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ അത് രജോഗുണ സ്വഭാവത്തെയും, രണ്ടാം ഘട്ടത്തില്‍ തമോഗുണ സ്വഭാവത്തെയും, അന്ത്യഘട്ടത്തില്‍ സത്വഗുണ സ്വഭാവത്തെയും പ്രകടമാക്കുന്നു. ആദ്യഘട്ടത്തില്‍ നദി അതിന്റെ മുന്നില്‍ വന്നുപെടുന്ന പ്രതിബന്ധങ്ങളെയെല്ലാം തട്ടിത്തെറിപ്പിച്ച് കൈയില്‍ കിട്ടുന്നതെല്ലാം വാരിക്കൂട്ടി അതിവേഗം കുത്തിയൊലിച്ച് മുന്നോട്ടു കുതിക്കുന്നു. രജോഗുണ സ്വഭാവം പ്രകടമാക്കുന്ന ആ ഘട്ടം രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുവാനും അധീനപ്പെടുത്താനും ആര്‍ത്തിപൂണ്ട രാജവാഴ്ചക്കാലത്തെ ഓര്‍മ്മപ്പെടുത്തുന്നു. നദി അതിന്റെ സംഗമസ്ഥാനത്തോട് അടുത്തുകൊണ്ടിരിക്കുന്ന രണ്ടാം ഘട്ടത്തില്‍ ഒഴുക്കിന്റെ വേഗത കുറയുന്നു. അതുവരെ ഒഴുക്കി കൂടെക്കൊണ്ടു വന്നതെല്ലാം നദി അതിന്റെ ഇരുകരകളിലുമായി നിക്ഷേപിക്കുന്നു. ഈ ഘട്ടം തമോഗുണ സ്വഭാവത്തെ ഓര്‍മ്മപ്പെടുത്തുന്നു.
രജോഗുണം പ്രബലമായിരുന്ന രാജവാഴ്ചക്കാലത്തിന്റെ തുടര്‍ച്ചയാണ് തമോഗുണം പ്രബലമായിത്തീര്‍ന്ന ഈ വ്യവസായിക യുഗം. രാജവാഴ്ചക്കാലത്ത് രാജാക്കന്മാര് ആയുധശക്തിയും സൈനികശക്തിയും ഉപയോഗിച്ചാണ് ശത്രുരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയിരുന്നതും അവരുടെ രാജ്യങ്ങള്‍ അധീനപ്പെടുത്തിയിരുന്നതും. വ്യാവസായിക യുഗത്തില്‍ കുത്തക മുതലാളിമാര്‍ കള്ളക്കണക്കുകളുണ്ടാക്കിയും നികുതികള്‍ വെട്ടിച്ചും നിയമവിരുദ്ധമായ നിലയില്‍ സമ്പത്ത് കുന്നുകൂട്ടിയുമാണ് മറ്റുള്ളവരുടെ സ്വത്തുക്കള്‍ അപഹരിക്കുന്നതും അവരുടെ ബിസിനസ്സ് സാമ്രാജ്യം വലുതാക്കിക്കൊണ്ടിരിക്കുന്നതും. ചൂഷകവര്‍ഗവും അവരോട് ഒട്ടിനില്ക്കുന്ന ഭരണവര്‍ഗവും ചേര്‍ന്ന് ഉല്പന്നത്തെയും അധ്വാനത്തെയും പ്രകൃതിവിഭവങ്ങളെയും ചൂഷണം ചെയ്ത് നിയമവിരുദ്ധമായ നിലയില്‍ സ്വത്ത് കൈയ്യടക്കുന്നു. അതെല്ലാം രഹസ്യകേന്ദ്രങ്ങളില്‍ ഒളിപ്പിച്ചുവക്കുന്നു. എന്നാല്‍, ഇതെല്ലാം എന്നും അവര്‍ക്ക് കൈയടക്കി വെക്കാനാകുമോ ?
അന്തിമഘട്ടത്തില്‍ എത്തുമ്പോള്‍, നദി അതിന്റെ ലക്ഷ്യസ്ഥാനമായ സമുദ്രത്തില്‍ പതിച്ചുകഴിയുമ്പോള്‍ അതുവരെ ഒഴുക്കി കൂടെ കൊണ്ടുവന്നതെല്ലാം കൈവിട്ടു കളയുന്നു. നദി ബന്ധനമുക്തയാകുന്നു. അത് സമുദ്രത്തില്‍ ലയിച്ച് അതില്‍ വിലയം പ്രാപിക്കുന്നു. മനുഷ്യജീവിതത്തിന്റെ പരിണാമ ഗതിയും ഇതുപോലെയാണ്. രജസ്തമോഗുണങ്ങള്‍ പ്രബലങ്ങളായിരിക്കുന്ന കാലഘട്ടം പിന്നിട്ട് കഴിയുമ്പോള്‍ മനുഷ്യജീവിതം എത്തപ്പെടുക സത്വഗുണം പ്രബലമായിത്തീരുന്ന കാലഘട്ടത്തിലായിരിക്കും. അവിടെ എത്തുമ്പോള്‍ മനുഷ്യര്‍ അതുവരെ സമ്പാദിച്ചുകൂട്ടിയതിനൊന്നും യാതൊരു വിലയും ഇല്ലാതായിത്തീരും. അന്ന് സ്വകാര്യ സ്വത്തവകാശം തന്നെ നിലനില്‍ക്കില്ല. ജാതി, മത, വര്‍ഗ, ഭാഷാ, ദേശ ഭിന്നതകളെല്ലാം അപ്രസക്തമാകും. വര്‍ഗരഹിതവും ചൂഷണരഹിതവുമായ വ്യവസ്ഥിതി എന്നത് നൂതനമായ ആശയം ഒന്നുമല്ല. അത് ഒരു കാലഘട്ടത്തില്‍ ഈ ഭൂമുഖത്ത് നിലനിന്നിരുന്നതാണ്.
പ്രശ്നോപനിഷത്തില്‍ പുരുഷനില്‍നിന്ന് ഉത്ഭവിച്ച പതിനാറു കലകളെപ്പറ്റിയും കലകള്‍ അവസാനം പുരുഷനില്തന്നെ ലയിക്കുന്ന വിധത്തെയും ഉദാഹരണംകൊണ്ട് വ്യക്തമാക്കുന്നുണ്ട്. ‘സമുദ്രത്തെ ലക്ഷ്യമാക്കി ഒഴുകിക്കൊണ്ടിരിക്കുന്ന നദികള്‍ സമുദ്രത്തെ പ്രാപിക്കുമ്പോള്‍ അതുമായി താദാത്മ്യം പ്രാപിക്കുകയും, പ്രത്യേക വ്യക്തിത്വത്തിന് ഹേതുഭൂതങ്ങളായ നാമരൂപങ്ങള്‍ ഇല്ലാതാവുകയും, സമുദ്രമെന്നുതന്നെ വ്യവഹരിക്കപ്പെടുകയും ചെയ്യുന്നു. അതുപോലെ സര്‍വസാക്ഷിയായ പുരുഷനില്‍ നിന്നുണ്ടാകുന്ന ഈ പതിനാറു കലകള്‍ പുരുഷന്നഭിമുഖമായി പുരോഗമിച്ച് പുരുഷനെ പ്രാപിച്ച് ലയം പ്രാപിക്കുകയും നാമരൂപങ്ങളെല്ലാം നശിച്ച് പുരുഷന് എന്ന പേരില്‍ത്തന്നെ അറിയപ്പെടുകയും ചെയ്യുന്നു. അങ്ങനെ അവിദ്യാകാമകര്മ്മോദ്ഭൂതങ്ങളായ കലകളെല്ലാം തന്നില്‍ത്തന്നെ ലയിക്കുമ്പോള്‍ പുരുഷന് കലകളില്ലാത്ത വനായും അതുകൊണ്ടുതന്നെ മരണമില്ലാത്തവനായും തീരുന്നു’ എന്ന്.
സത്വഗുണം പ്രബലമായിത്തീരുന്ന കാലഘട്ടം എത്തുമ്പോള്‍ മനുഷ്യന്റെ പുരോഗതി സ്ഥൂലത്തില്‍ നിന്ന് സൂഷ്മത്തിലേക്കായി മാറും. സമ്പത്തിന്റെ കേന്ദ്രീകരണമാണ് മനുഷ്യജീവിതത്തെ ഇന്ന് ബന്ധനത്തിന്റെ മാര്‍ഗത്തില്‍ തളച്ചിട്ടിരിക്കുന്നത്. അത് വികേന്ദ്രീകരിച്ചാല്‍, സ്വകാര്യ സ്വത്തവകാശം നീക്കം ചെയ്താല്‍ മനുഷ്യരുടെ ശ്രദ്ധ സ്ത്രീ, സമ്പത്ത്, അധികാരം, സ്ഥാനമാനങ്ങള്‍ ഈ വക ബാഹ്യവിഷയങ്ങളെ വിട്ട് ആന്തരിക വിഷയങ്ങളില്‍ പതിയും. ഇന്ദ്രിയമനോബുദ്ധികള്‍ ആന്തരിക വിഷയങ്ങളെ കേന്ദ്രീകരിച്ച് അന്തര്‍മുഖമായി, ആത്മാഭിമുഖമായി പുരോഗമിച്ച് ആത്മസത്തയില്‍ ലയിച്ചു ചേരും. ജീവ-ബ്രഹ്മൈക്യം കൈവരിക്കും. സത്യവും മിഥ്യയും തിരിച്ചറിയാനാകും. അപ്പോള്‍ അകത്തുണ്ടാകുന്ന മാറ്റങ്ങള്‍ ബാഹ്യജീവിതത്തിലും പ്രകടമാകും. അകത്തെ ഭിന്നത അവസാനിച്ചാല്‍ പുറത്തെ ഭിന്നതകളും അവസാനിക്കും. അകത്തുണ്ടാകുന്ന സ്വസ്ഥതയും ശാന്തിയും സമാധാനവുമൊക്കെ പുറത്തും ഉണ്ടാകും. അപ്പോള്‍ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന് ശ്രീനാരായണഗുരു പറഞ്ഞതു യാഥാര്‍ത്ഥ്യമായിത്തീരും.
മനുഷ്യജീവിതത്തില്‍ പുതിയതായി യാതൊന്നും തന്നെ സംഭവിക്കുന്നില്ല. എല്ലാം ആവര്‍ത്തനങ്ങള്‍ മാത്രം. വേനല്‍, മഴ, മഞ്ഞ് എന്നീ കാലങ്ങള്‍ ഓരോന്നും മാറി മാറി വരുകയും പോവുകയും ചെയ്യുന്നതുപോലെ സത്വ-രജ-സ്തമോ ഗുണങ്ങള്‍ ഓരോന്നും മാറി മാറി വരുകയും പോവുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: