മരട്: മരട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പ്രസിഡന്റാവാനും നഗരസഭ വൈസ് ചെയര്മാനാകാനും കോണ്‍ഗ്രസ് നേതാക്കളുടെ ചരടുവലി തുടങ്ങി. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലാണ് മത്സരം. ഗുണ്ടാ കേസില്‍ പെട്ട മണ്ഡലം പ്രസിഡന്റും, മരട് നഗരസഭ വൈസ് ചെയര്‍മാനുമായ ആന്റണി ആശാന്‍പറമ്പിലിനെ ജില്ലാ പ്രസിഡന്റ് വി.ജെ. പൗലോസ് പുറത്താക്കിയതേടെയാണ് അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്കും, നഗരസഭ വൈസ് ചെയര്മാന് സ്ഥാനത്തേക്കും ഗ്രൂപ്പുകളുടെ ചരടുവലി തുടങ്ങിയത്.
കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ സ്ഥിതിക്ക് ഡിവിഷന് കൗണ്‍സിലര്‍ മാത്രമായി തുടരാന്‍ സാധിക്കുമെങ്കിലും പാര്‍ട്ടി നല്കിയ നഗരസഭ വൈസ് ചെയര്മാന് സ്ഥാനം ആന്റണി ആശാന്പറമ്പിലിന് ഒഴിയേണ്ടി വരും. എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ കടുത്ത ഭിന്നതയിലാണ്. ഇവരുടെ തമ്മിലടി മൂലമാണ് കോണ്‍ഗ്രസ് ഭരിക്കേണ്ട നഗരസഭ എല്‍ഡിഎഫിലേക്ക് എത്തിയത്. കോണ്‍ഗ്രസ് നഗരസഭാധ്യക്ഷയായിരുന്ന അജിത നന്ദകുമാറിന് രാജി വെച്ചു പോകേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തു. അടുത്ത നഗരസഭ വൈസ് ചെയര്മാന് സ്ഥാനവും, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനവും നേടിയെടുക്കുന്നതിനായി എ, ഐ ഗ്രൂപ്പുകളുടെ രഹസ്യ യോഗങ്ങള്‍ തകൃതിയായി നടക്കുന്നതായാണ്.
ക്വട്ടേഷന്‍ കേസില്‍ പ്രതിയായ മരട് നഗരസഭ വൈസ് ചെയര്മാന് ആന്റണി ആശാന്‍പറമ്പില്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ മനസാക്ഷിസൂക്ഷിപ്പുകാരനാണ്. മുന്‍സര്‍ക്കാരിന്റെ കാലത്ത് സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബാബുവിന്റെ ഇടപെടലില്‍ അവയൊന്നും വെളിച്ചം കണ്ടില്ലെന്ന് ഐഎന്‍ടിയുസി നേതാവ് ഷുക്കൂറിന്റെ പ്രധാന പരാതി. സാധാരണപ്രവര്ത്തകനായിരുന്ന ആന്റണിയുടെ പെട്ടെന്നുള്ള വളര്‍ച്ചയും കെ ബാബുവിന്റെ തണലിലായിരുന്നു.
ഷൂക്കൂറിനെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ കാറില്‍ തട്ടികൊണ്ട്പോയി ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയിലാണ് ആന്റണി ആശാന്‍പറമ്പില്‍, കൗണ്‍സിലര്‍ ജിന്സണ് പീറ്റര്‍ എന്നിവര്‍ ഒന്നും രണ്ടും പ്രതികളാക്കി ഗുണ്ടാ വിരുദ്ധ സ്ക്വാഡ് കേസെടുത്തത്. 2013ല്‍ മരട് കൂള്‍ ഹോം ബില്‍ഡേഴ്സിന്റെ കെട്ടിട നിര്‍മാണ സ്ഥലത്ത് നിന്ന് പൈലിങ് ചെളി നീക്കുന്ന കരാര്‍ ഏറ്റെടുക്കന്നതിലെ തര്‍ക്കമാണ് സ്വന്തം പാര്‍ട്ടിക്കാരനെ ഗുണ്ടകളെവിട്ട് കൈകാര്യം ചെയ്യാന്‍ ആന്റണിയെ പ്രേരിപ്പിച്ചത്. ഇതിന് കരുത്ത് പകര്‍ന്നത് കഴിഞ്ഞ 20 വര്‍ഷമായി ബാബുവുമായുള്ള ആന്റണിയുടെ ബന്ധമാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. യുഡിഎഫ് ഭരണകാലത്തുണ്ടായ സംഭവത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും ബാബു ഇടപെട്ട് ഇല്ലാതാക്കിയതായി പറയുന്നു.
ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പ്രധാന ചുമതലക്കാരനായ ആന്റണി ബിനാമിയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മരടില്‍ വിവിധ കേന്ദ്രങ്ങളിലായി ഇയാള്‍ കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച അഞ്ചോളം വീടുകളെ സംബന്ധിച്ചും വരുമാനത്തെ സംബന്ധിച്ചും അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: