കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടനത്തിന്റെ അന്വേഷണം അവസാനിച്ചത് കണ്ണൂരില്‍. കണ്ണൂരിലെത്തിയ അന്വേഷണ സംഘത്തെ തിരികെ വിളിക്കുകയായിരുന്നു.
നാലംഗ ടീമാണ് അന്വേഷണത്തിന് കണ്ണൂര്‍ ജില്ലയിലെത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമുള്ളവരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അവിടെ എത്തിയ സംഘത്തോട് തിരികെ പോരാന്‍ മേലധികാരികള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
സംഭവത്തിന് പിന്നിലുള്ളവരെക്കുറിച്ച് വിവരം ലഭിച്ചെന്നും ഐഎസ് ബന്ധം ഉള്ളവരാണ് പ്രതികളാണെന്നും വ്യക്തമായെന്ന് വിശദീകരിച്ചായിരുന്നു നടപടിയെന്ന് സംഘാംഗങ്ങളായ പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. അന്വേഷണ സംഘത്തെ പിന്നീട് പിരിച്ചുവിട്ടു.
സംഭവത്തിന് പിന്നില്‍ അ ല്‍- ഉമ്മയാണെന്ന് അന്ന് ‘ജന്മഭൂമി’ വാര്‍ത്ത നല്‍കിയിരുന്നു. ഇത് സ്ഥിരീകരിക്കാന്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ളവര്‍ തയ്യാറായില്ല.
അന്വേഷണസംഘത്തെ പിരിച്ചുവിട്ട് അടച്ച കേസ് ഡയറി കഴിഞ്ഞദിവസമാണ് വീണ്ടും തുറന്നത്. മലപ്പുറത്ത് കഴിഞ്ഞ ദിവസം സ്ഫോടനം നടന്നതിനെ തുടര്‍ന്ന് കൊല്ലം വെസ്റ്റ് സിഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് പോയത് അന്വേഷണം തുടരുന്നുവെന്ന ധാരണ സൃഷ്ടിക്കാനാണ്.
ബിജു അടുത്തിടെയാണ് വെസ്റ്റ് സിഐയായി കൊല്ലത്തെത്തിയത്. സ്ഫോടന സമയത്ത്, കളക്ടറേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എസ്ഐ ആയിരുന്ന ഗിരീഷിനെ, എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ചതിന്റെ പേരില്‍ മാറ്റിയിരുന്നു. കൊല്ലം കളക്ടറേറ്റ് സ്ഫോടനം തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ്ബിനോയുടെ നേതൃത്വത്തില്‍ അന്നത്തെ എസിപി ലാല്‍ജിയാണ് അന്വേഷിച്ചത്. ലാല്‍ജിയെ എസിപി സ്ഥാനത്ത് നിന്ന് മാറ്റി. തുടര്‍ന്ന് വന്ന എസിപി ജോര്‍ജ്ജ് കോശി അന്വേഷണം നടത്തിയിട്ടുമില്ല.
അല്‍ ഉമ്മയുടെ കണ്ണികള്‍ കൊല്ലത്ത് സജീവമാണെന്നതിന് മുന്‍ സംഭവങ്ങള്‍ തെളിവാണ്. അല്‍ ഉമ്മ ഭീകരന് പറവൈ ബാദുഷയെ 2014ല്‍ അറസ്റ്റ് ചെയ്തത് കൊല്ലം ജില്ലയിലെ അഞ്ചല്‍ മേഖലയില്‍ നിന്നാണ്. മധുര മീനാക്ഷി ക്ഷേത്രം തകര്‍ക്കല്‍ ഉള്‍പ്പെടെയുള്ള ആക്രമണപദ്ധതികളുടെ സൂത്രധാരനായ ഇയാള്‍ എട്ടുമാസത്തോളം അഞ്ചലില്‍ കഴിഞ്ഞു. ഇയാള്‍ക്ക് ഇവിടെ സംരക്ഷണം നല്‍കിയത് ആരാണെന്നതിനെ സംബന്ധിച്ചുപോലും അന്വേഷണം ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: