തിരുവനന്തപുരം: പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും വിയര്‍പ്പില്‍ വളര്‍ന്ന സിപിഎമ്മിന് അവരുടെ കണ്ണീര് കാണാനുള്ള മനുഷ്യത്വം നഷ്ടപ്പെട്ടെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയസമിതി രൂപീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവന്റെ വോട്ട് നേടി അധികാരത്തില്‍ വന്നവര്‍ കൊല്ലുന്നത് ദളിതരേയും പാവപ്പെട്ടവരേയുമാണ്. 70 വര്‍ഷം മുന്‍പ് പാവപ്പെട്ട തൊഴിലാളികള്‍ക്കുമുന്നില്‍ സ്വപ്നം പകര്‍ന്നുകൊടുത്തവര്‍ ഇന്ന് പാവങ്ങളുടെ പ്രത്യാശ തച്ചുടയ്ക്കുകയും ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയുമാണ്. അഞ്ചുലക്ഷം വരെയുള്ള ഭൂരഹിതരുടെ കണ്ണുനീരിന് ഇന്ന് വിലയില്ല. ഭൂപരിഷ്കരണത്തെ തള്ളിക്കളഞ്ഞ സിപിഎം അഞ്ചുലക്ഷത്തിലധികം പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുക്കാന്‍ ഒന്നും ചെയ്യില്ല. അവര്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുകയാണ്. ജാതിയില്ലെന്നുപറഞ്ഞ് നടക്കുന്ന അവര്‍ ജാതിയുടെ വലിയ കോട്ടകെട്ടി സമൂഹത്തെ വിഭജിക്കുകയാണ്.
അക്രമരാഷ്ട്രീയവും ഉന്മൂലന രാഷ്ട്രീയവും ഒഴിവാക്കാന്‍ സിപിഎമ്മിനാവില്ല. കാരണം ജനങ്ങള്‍ തിരിച്ചുചോദിക്കും. ഇത്രയും അക്രമങ്ങളുണ്ടായിട്ടും എന്തുകൊണ്ട് സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാവുന്നില്ല.
മാറാട് കൂട്ടക്കൊല നടന്നപ്പോഴും പൂന്തുറ, മട്ടാഞ്ചേരി കലാപങ്ങള്‍ നടന്നപ്പോഴും അന്നത്തെ മുഖ്യമന്ത്രിമാര്‍ സമാധാന ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തു. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് അതിന് തയ്യാറല്ല.
കാരണം ചര്‍ച്ച ചെയ്താല്‍ സമാധാനമുണ്ടാകും. സമാധാനമുണ്ടായാല്‍ ഇരകള്‍ വേട്ടക്കാരോട് ചോദ്യങ്ങള്‍ ചോദിക്കും. സിപിഎം ഒറ്റപ്പെട്ടു. ഇന്ന് ഗവര്‍ണറെപ്പോലും കണ്ടുകൂടാത്ത മനസ്ഥിതിയാണ്. എല്ലാത്തിലും രാഷ്ട്രീയം കാണുന്ന സങ്കുചിത മനോഭാവം നാടിനാപത്താണെന്നും കുമ്മനം പറഞ്ഞു.
പാര്‍ട്ടിയുടെ വീഴ്ച മറയ്ക്കാനാണ് സിപിഎം രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് പിസി തോമസ് അഭിപ്രായപ്പെട്ടു. കാലഘട്ടത്തിന് ചേര്‍ന്ന ആദര്‍ശമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സിപിഎം ആയുധമെടുക്കാന്‍ തുടങ്ങിയതെന്ന് ജെഎസ്എസ് പ്രസിഡന്റ് അഡ്വ രാജന്‍ബാബു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: