തിരുവനന്തപുരം: കമ്യൂണിസത്തെ കുറിച്ചും മാനവികതയെകുറിച്ചും സംസാരിക്കാന്‍ സിപിഎമ്മിന് അവകാശമില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ സി.കെ. ജാനു. കമ്യൂണിസത്തിന് പകരം സിപിഎം അണികളെ പഠിപ്പിക്കുന്നത് കൊലപാതക രാഷ്ട്രീയമാണ്. മാര്‍ക്സിസിറ്റ് അക്രമ വിരുദ്ധ ജനകീയ സമിതിയുടെ രൂപീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാനു.
കമ്യൂണിസത്തിന്റെ അര്‍ത്ഥവും പ്രത്യയശാസ്ത്രവും രാഷ്ട്രീയ വീക്ഷണവും പഠിക്കാത്ത നേതാക്കള്‍ക്ക് കമ്യൂണിസം എന്ന വാക്ക് പറയാന്‍പോലും അവകാശമില്ല. ദിശാബോധമില്ലാത്ത അത്തരം നേതാക്കളാണ് അണികളെ കൊലപാതകം പഠിപ്പിക്കുന്നത്. ആയിരക്കണക്കിന് കുടുംബങ്ങളിലെ അത്താണികളുടെ ചോരപുരണ്ട അസ്ഥിത്തറയില്‍ പടുത്തുയര്‍ത്തിയതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് ചരിത്രം പഠിച്ചവര്‍ക്കറിയാം. ഒരാളെ കൊലപ്പെടുത്തിയാല്‍ വേറെ ആരും എതിരെ വരില്ലെന്ന് കരുതി വിഡ്ഢികളുടെ ലോകത്താണ് സിപിഎം ജീവിക്കുന്നത്.
മണ്ണില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കാന്‍ ഒരു കമ്യൂണിസത്തിനും കഴിയില്ല. ഇന്നുവരെ ഒരു കമ്യൂണിസ്റ്റ് നേതാവിന്റെയും കുടുംബം അനാഥമായിട്ടില്ല. അണികളുടെ കുടുംബങ്ങള്‍ക്കാണ് അത്താണികളില്ലാതായത്. അധികാരക്കസേരയുടെ തിമിരം ബാധിച്ച് കൊലനടത്തി അധികാരത്തിലെത്തുന്ന ശൈലി സിപിഎം ഇന്നും പിന്തുടരുന്നു. ഒരമ്മയ്ക്കും മകനെയും സഹോദരിമാര്‍ക്ക് സഹോദരന്മാരെയും നഷ്ടപ്പെടുവാന്‍ ഇനി അനുവദിക്കരുത്. ബംഗാളിലെ കൂട്ടക്കൊലയുടെ ചരിത്രം കേരളത്തില്‍ ആവര്‍ത്തിക്കാനുള്ള ഇടത് പ്രവര്‍ത്തനങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും സി.കെ.ജാനു പറഞ്ഞു.
കണ്ണൂരിലെ അക്രമം തടയുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര സേനയുടെ സഹായത്താല്‍ സ്വതന്ത്രമായി ജീവിക്കാനുള്ള ഭരണഘടനാ അവകാശങ്ങള്‍ കണ്ണൂരിലെ ജനങ്ങള്‍ക്ക് ഉറപ്പാക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. സിനില്‍ മുണ്ടപ്പള്ളി പറഞ്ഞു. കണ്ണൂരിന്റെ കണ്ണൂനീരിന് അറുതി വരുത്തണം. പാവപ്പെട്ട തൊഴിലാളികളുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് അവരെ അണികളാക്കി മാറ്റുകയാണ് സിപിഎം ചെയ്യുന്നത്. സിപിഎം അക്രമതേര്വാഴ്ചയ്ക്ക് മുഖ്യമന്ത്രി ഒത്താശ ചെയ്യുന്നുവെന്നും ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തെ ഏറ്റെടുക്കുന്നവര്‍ തന്നെയാണ് പേരിനൊപ്പം ജാതിപ്പേര് പറഞ്ഞ് നടക്കുന്നതെന്നും അഡ്വ. സിനില്‍ മുണ്ടപ്പള്ളി പറഞ്ഞു.
ആശയ ദാരിദ്ര്യവും പ്രവര്‍ത്തനത്തിലെ വീഴ്ചയും മറച്ചു പിടിച്ച് ജനശ്രദ്ധ തിരിക്കാന്‍ പ്രാകൃതരീതിയില്‍ സിപിഎം അണികളെ തിരിച്ചുവിടുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് പറഞ്ഞു. വരമ്പത്ത് കൂലി യാഥാര്‍ത്ഥ്യമാക്കിയ സിപിഎമ്മിന് തിരിച്ചടിയുണ്ടാകും. ജോലി ഒഴിവുകള്‍ സ്വന്തക്കാര്‍ക്കായി റിസര്‍വ്വ് ചെയ്ത സിപിഎം യുവാക്കളെ വഞ്ചിച്ചുവെന്നും പി.സി. തോമസ് പറഞ്ഞു.
തീവ്രവാദികളെക്കാള്‍ നീചമായ കൊലപാതകവും പ്രതികാര പ്രവര്‍ത്തനങ്ങളുമാണ് സിപിഎം നടത്തുന്നതെന്ന് ജെഎസ്എസ് പ്രസിഡന്റ് രാജന് ബാബു പറഞ്ഞു. കുട്ടികളുടെയും അമ്മമാരുടെയും മുന്നിലിട്ടാണ് കൊലപാതകങ്ങള്‍ നടത്തുന്നത്. കൊലചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനും നിയമത്തിന്റെ കൈകളില്‍ നിന്ന് രക്ഷപ്പെടുന്നു. സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്നും നല്കുന്ന പട്ടികയിലെ പ്രതികളും സാക്ഷികളും ചേര്‍ന്ന് കേസുകള്‍ അട്ടിമറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: