കൊച്ചി: ഐഎന്റ്റിയുസി നേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതി മരട് നഗരസഭ വൈസ് ചെയര്മാന് ആന്റണി ആശാന്പറമ്പിലിനെത്തേടി അന്വേഷണം തിരുവനന്തപുരത്തേക്കും വ്യാപിപ്പിച്ചു. ആന്റണിയുടെ ഫോണ്‍ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായവും തേടി. അറസ്റ്റില്‍ നിന്ന് രക്ഷപെടാന്‍ ആന്റണി മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും ഊര്‍ജിതമാക്കി.
നെട്ടൂര്‍ ആലുങ്കപ്പറമ്പില്‍ ഷുക്കൂറിനെ മര്‍ദിച്ച കേസില്‍ ആന്റണിക്കൊപ്പം ഒളിവില്‍ പോയ മരട് നഗരസഭ കൗണ്‍സിലര്‍ ജിന്സണ് പീറ്ററെയും മറ്റ് 9 പ്രതികളെയും പിടികൂടാനുണ്ട്. ഇവര്‍ക്കായും അന്വേഷണം ഊര്‍ജിതമാക്കി. മരട്, നെട്ടൂര്‍ ഭാഗങ്ങളില്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭൂമി കച്ചവടം, നിലം നികത്തല്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കിയത് ആന്റണിയായിരുന്നു.
ഭീഷണിക്ക് വഴങ്ങാത്തവരെ ശാരീരികമായി ആക്രമിച്ച് ഒതുക്കാനും ആന്റണിയും ഗുണ്ടാ സംഘങ്ങളും ശ്രമിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മുന്‍മന്ത്രി കെ. ബാബുവിന്റെ സഹായവുമുണ്ടായിരുന്നു. യുഡിഎഫ് ഭരണത്തിന്റെ തണലില്‍ ആന്റണിയും കൂട്ടരും ചെയ്ത കൊള്ളരുതായ്മകളും അക്രമങ്ങളും പുറത്ത് പറയാന്‍ പലരും മടിച്ചു.
ഭായ് നസീറിന്റെ കൂട്ടാളികളായ ഭരതന് ഷിജു, അബ്ദുള്‍ സലാം(കൊഞ്ച് സലാം) എന്നിവരുമായി ആന്റണി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ഫോണ്‍ വിവരങ്ങളും പോലീസ് ശേഖരിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തും. തിരുവനന്തപുരത്ത് എ ഗ്രൂപ്പിന്റെ തണലില്‍ കഴിയുന്ന ആന്റണിയെ ഉടന്‍തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: