കൊച്ചി: രാജ്യത്തിന്റെ സന്തുലിത വികസനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പഞ്ചായത്തീരാജ്, ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍. മാലിന്യ സംസ്കരണ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റില്‍ പ്രഥമ പരിഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ പങ്കാളിത്ത ബജറ്റിനെക്കുറിച്ചുള്ള ബ്രിക്സ് സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
14 ാം ധനകാര്യ കമ്മീഷന് ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതു വഴി ഗ്രാമപഞ്ചായത്തുകള്‍ക്ക് തടസ്സമില്ലാതെ പണം ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര പഞ്ചായത്ത് രാജ് സഹമന്ത്രി പുരുഷോത്തം റുപാല പറഞ്ഞു. രണ്ട് ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്നത്. ഈ പണം വിനിയോഗിക്കേണ്ട പദ്ധതികള്‍ ഏതൊക്കെയന്ന് തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ വികസന പദ്ധതികളെ ബാധിക്കരുതെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി ഡോ കെ.ടി. ജലീല്‍ പറഞ്ഞു.
ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിലേക്കുള്ള അതിവേഗ കുടിയേറ്റം ഒഴിവാക്കാന്‍ എന്തു ചെയ്യണമെന്ന് ഗൗരവമായി ചിന്തിക്കണമെന്ന് രാജസ്ഥാന് പഞ്ചായത്ത് രാജ് മന്ത്രി സുരേന്ദ്ര ഗോയല്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളും തൊഴിലവസരവും സൃഷ്ടിച്ചാല്‍ തന്നെ ഗ്രാമങ്ങളിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഗ്രാമവികസന വകുപ്പ് സെക്രട്ടറി ജെ.എസ്. മാഥുര്‍ സ്വാഗതവും കേന്ദ്ര പഞ്ചായത്ത് രാജ് അഡീഷണല്‍ സെക്രട്ടറി എ.കെ. ഗോയല്‍ നന്ദിയും പറഞ്ഞു. റഷ്യന്‍ ഫെഡറേഷന് ബഷ്കോര്‍ട്ടോസ്റ്റാന്‍ പ്രവിശ്യ പ്രധാനമന്ത്രി റുസ്തം മര്‍ഡനോവ്, ബ്രസീല്‍ എംബസി പ്രതിനിധി ഫാബിയാനോ, ചൈനീസ് എംബസി ഫസ്റ്റ് ഓഫീസര്‍ കാവോ ഹായിജുന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
‘ഭരണവര്‍ഗ്ഗം ഗ്രാമങ്ങളില്‍നിന്ന് അകന്നു’
കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണവര്‍ഗം ഗ്രാമങ്ങളില്‍ നിന്ന അകന്നാണ് ജീവിക്കുന്നതെന്ന് രാജ്യസഭാ എംപി വിനയ് സഹസ്രബുദ്ധേ. ബ്രിക്സ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗ്രാമങ്ങളിലെ വികസനത്തിന് ഇത് വിഘാതമായിട്ടുണ്ട്. നേരിട്ടുള്ള ജനാധിപത്യമാണ് ഭാരതത്തിലെ പ്രത്യേകത. അധികാരം വിട്ടൊഴിയാനുള്ള വിമുഖത, ജനങ്ങളുടെ അമിതമായ പ്രതീക്ഷ തുടങ്ങിയ കാര്യങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുമുണ്ട്.
തദ്ദേശ പങ്കാളിത്തത്തോടെയുള്ള ആസൂത്രണത്തില്‍ നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പു സംവിധാനത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്സ് രാജ്യങ്ങളിലെ പ്രതിനിധികളുടെ അനുഭവ സമ്പത്ത് കൂടി ഉപയോഗപ്പെടുത്തിയാല്‍ മികച്ച രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടു വരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: