തിരുവനന്തപുരം: തൃശൂര്‍ വടക്കാഞ്ചേരിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ സമൂഹമധ്യത്തില്‍ അപമാനിക്കുകയും പ്രതിക്ക് ഒത്താശ ചെയ്യുകയും ചെയ്ത തൃശൂര്‍ പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയത് ക്രിമിനല്‍ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
പീഡനക്കേസില്‍ പ്രതിയായ സിപിഎം കൗണ്‍സിലറെ അറസ്റ്റ് ചെയ്യുക, പരാതിയുമായി എത്തിയ പെണ്‍കുട്ടിയെ അപമാനിച്ച സിഐയ്ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുരേന്ദ്രന്.
കേരളം സ്ത്രീ പീഡകരുടെയും മാഫിയകളുടെയും കൈകളിലാണ്. ഇതിനെല്ലാം എല്‍ഡിഎഫും യുഡിഎഫും കൂട്ടുനില്കുന്നു. പാര്‍ട്ടിക്കുള്ളിലെ ക്രിമിനലുകളെ നിലയ്ക്കുനിര്‍ത്താന്‍ പിണറായിക്ക് കഴിയുന്നില്ല. നിയമ സഭയില്‍ സമ്മതിക്കുന്ന കാര്യങ്ങള്‍പോലും ചെയ്യാന്‍ മുഖ്യമന്ത്രിക്കാവുന്നില്ല. എറണാകുളത്തെ ഗുണ്ടാവിഷയത്തില് ജില്ലാ കമ്മറ്റിക്കും പങ്കുണ്ട്. പെണ്‍കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ ദുരനുഭവം തുറന്നുപറഞ്ഞിട്ടും വടക്കാഞ്ചേരി കൗണ്‍സിലറെ അറസ്റ്റ് ചെയ്യാന്‍ വൈകിക്കുന്നതെന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണെമെന്നും സുരേന്ദ്രന് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അനുരാജ് അദ്ധ്യക്ഷനായിരുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആര്.എസ്. രാജീവ്, പ്രഭുല്‍ കൃഷ്ണ, സംസ്ഥാന ട്രഷറര്‍ സമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന നേതാക്കളായ ബിജു എളക്കുഴി, ബസിത്കുമാര്‍, രഞ്ജിത് ചന്ദ്രന്, രാകേന്ദു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ചന്ദ്രകിരണ്‍, സതീഷ് പൂങ്കുളം, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീരാജ്, ജില്ലാ സെക്രട്ടറിമാരായ ഉണ്ണിക്കണ്ണന്, വിഷ്ണു, നന്ദു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: