കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരേയുള്ള പാര്‍ട്ടി നടപടി തീരുമാനിക്കാന്‍ ഇന്ന് നേതൃയോഗം ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാ നേതൃയോഗങ്ങളിലാണ് തീരുമാനം വരുക.
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി 75 ലക്ഷം രൂപയും ആഡംബര കാറും ആഭരണങ്ങളും തട്ടിയെടുത്ത കേസില്‍ ഇയാള്‍ക്കെതിരേ ടി എ അബ്ദുള്‍ സലാം എന്നയാള്‍ നല്കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനും പിടിയിലായിട്ടുണ്ട്.
ഒളിവില്‍ പോയ സക്കീര്‍ ഹുസൈന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ഇത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് യുവതിയില്‍ നിന്നും പണം തട്ടിയ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി സിദ്ദിഖിനും എതിരേ പാര്‍ട്ടി കടുത്ത നടപടി ഉണ്ടാകാനാണ് സാധ്യത.
സിപിഎം സംസ്ഥാന സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടെയും പേരുകള്‍ ദുരുപയോഗം ചെയ്ത കേസ് കൂടിയായതിനാല്‍ കടുത്ത നടപടിയാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: