കുറ്റിയാടി: കാവിലുംപാറ പഞ്ചായത്തിലെ ആദിവാസി കോളനികള്‍ക്ക് നേരെ പ്രഖ്യാപിച്ച ജപ്തി നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. റവന്യൂ വകുപ്പിന്റെ അനാസ്ഥയാണ് ജപ്തി നടപടിയിലേക്ക് നയിച്ചതെന്ന് ബാങ്ക് അധികാരികള്‍ പറയുമ്പോഴും ഇരുവിഭാഗവും തമ്മിലുള്ള ഒത്തുകളിയാണ് ജപ്തി ഭീഷണിക്ക് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.
കാവിലുംപാറ പഞ്ചായത്തിലെ വലിയപറമ്പ്, നാഗംപാറ, വള്ളുവംകുന്ന്, പൊയില്‍ ഓടങ്കാട്ടുമ്മല്‍ തുടങ്ങിയ കോളനികളിലെ അന്‍പതിലേറെ കുടുംബങ്ങളാണ് കുടിവെള്ള പദ്ധതിയുടെ പേരില്‍ ജപ്തി ഭീഷണി നേരിടുന്നത്. 2012ലാണ് കുടിവെള്ള പദ്ധതിക്കായി തൊട്ടില്‍പ്പാലം കാനറാബാങ്ക് അധികൃതര്‍ കോളനി നിവാസികള്‍ക്കു 5000 മുതല്‍ 15000 രൂപവരെ ലോണ്നല്കിയത്. ഇതുപ്രകാരം കോളനികളില്‍ കുടിവെള്ളമെത്തുകയും ചെയ്തു. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ജപ്തി നോട്ടീസ് ഇവര്‍ക്കു ലഭിച്ചത്. ഇതോടെ കൂലിപ്പണിയെടുത്ത് ദിവസങ്ങള്‍ തള്ളിനീക്കുന്ന പാവപ്പെട്ട ഈ വിഭാഗം എങ്ങിനെ ലോണ്‍ തിരിച്ചടക്കുംഎന്നറിയാതെ കഷ്ടപ്പെടുകയാണ്.
എന്നാല്‍ ലോണ്‍ അനുവദിക്കുന്ന സമയത്ത് തിരിച്ചടക്കണമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞിട്ടില്ലെന്നാണ് കോളനി നിവാസികള്‍ പറയുന്നത്. തൊഴിലുറപ്പ് വേതനത്തില്‍ നിന്നും ബാങ്ക് കുടിശ്ശികയിലേക്കു പണം മാറ്റിയതായും കോളനിക്കാര്‍ ആരോപിക്കുന്നുന്നുണ്ട്. അതേസമയം ജപ്തി മറികടക്കാനായി വലിയ തുക തിരിച്ചടവ് ഇനത്തില്‍ നല്കിയാല് മാത്രമേ ഇവര്‍ക്ക് ജപ്തി ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാനാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: