മലപ്പുറം: മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ സ്ഫോടനം നടത്തിയത് ഭീകര സംഘടനയായ അല്‍ ഉമ്മ തന്നെ. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ അല്‍ ഉമ്മ തലവന്‍ അബൂബക്കര്‍ സിദ്ദിഖിയാണ്. കൊല്ലം, നെല്ലൂര്‍, ചിറ്റൂര്‍, മൈസൂര്‍ സ്ഫോടനങ്ങളുടെ പിന്നിലും സിദ്ദിഖിയാണ്. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ സിദ്ദിഖിയുടെ വീട് കേരളത്തില്‍നിന്നുള്ള പ്രത്യേക അന്വേഷണം സംഘം പരിശോധിച്ചു. സിദ്ദിഖി എവിടെന്ന്് അറിയില്ലെന്നും വീടുമായി ബന്ധമില്ലെന്നുമാണു ഭാര്യ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്.
അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് മലപ്പുറത്തും കൊല്ലത്തും ഉള്‍പ്പെടെ നടത്തിയ ചെറു സ്ഫോടനങ്ങളുടെ സിദ്ദിഖിയാണെന്നു വ്യക്തമായ സൂചനകളാണ് ലഭിച്ചത്. ബെംഗളൂരൂ സ്ഫോടനത്തിന് ശേഷം ഒളിവിലായ സിദ്ദിഖി ബേസ് മൂവ്മെന്റ് എന്ന പേരിലുള്ള പുതിയ സംഘടനയിലൂടെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നത്.
സിദ്ധിഖി സൗദിയിലുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍നിന്നാണ് അമോണിയം നൈട്രേറ്റ് ലഭിക്കുന്നതെന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.സ്ഫോടനം നടന്ന സ്ഥലം ഇന്നലെ എഡിജിപി ബി. സന്ധ്യ സന്ദര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം സിവില്‍ സ്റ്റേഷനിലെ വിവിധ സ്ഥലങ്ങള്‍ അവര്‍ നടന്നുകണ്ടു. സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ സ്ഫോടന സമയത്ത് സിവില്‍ സ്റ്റേഷന് പരിസരത്ത് ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിയുടെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. നഗരത്തിലെ വീടുകളിലും സ്ഥാപനങ്ങിലും എടിഎമ്മുകളിലുംനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. നഗരത്തിലേക്കു വന്നുപോയ രണ്ടരലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചുകഴിഞ്ഞു.
പ്രഷര്‍ കുക്കര്‍ ചെന്നൈയില്‍ നിര്‍മ്മിച്ചത്
മലപ്പുറം: കേരളപ്പിറവി ദിനത്തില്‍ മലപ്പുറത്തെ നടുക്കിയ സ്ഫോടനത്തിന് ഉപയോഗിച്ച പ്രഷര്‍ കുക്കര്‍ ചെന്നൈയില്‍ നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി. പ്രഷര്‍ കുക്കറില്‍ കമ്പനിയുടെ പേരുണ്ട്. പ്രീമിയം എന്ന കമ്പനിക്ക് വടക്കന്‍ കേരളത്തില്‍ വില്‍പ്പനശാലകളില്ല. ഇതോടെയാണ് ചെന്നൈയില്‍ നിന്ന് വാങ്ങിയതാണെന്ന നിഗമനത്തില്‍ എത്തിയത്.
അല്‍ ഉമ്മ എന്ന സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്ന സംശയം ബലപ്പെടുകയാണ്. അല്‍ ഉമ്മ നിര്‍ജീവമല്ലെന്ന് തെളിയിക്കുന്നതിന് വേണ്ടി കൂടിയാണ് സ്ഫോടനം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: