തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ മുഖ്യപ്രതിയും നഗരസഭാ കൗണ്‍സിലറുമായ പി.എന്‍.ജയന്തനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ സിപിഎം തീരുമാനം. ഏരിയകമ്മറ്റിയുടെ നിര്‍ദ്ദേശം ജില്ലാസെക്രട്ടറിയേറ്റിന് കൈമാറി. ഡിവൈഎഫ്ഐ ബ്ലോക്ക് ജോ.സെക്രട്ടറിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ് ജയന്തന്.
ഈ രണ്ടുചുമതലകളില് നിന്നും ഒഴിവാക്കും. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും. പുറത്താക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി അന്വേഷണത്തിന് ശേഷമായിരിക്കും. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടില്ല. ഇതോടെ ജയന്തനെ സംരക്ഷിക്കാനുള്ള നീക്കമാണ് പാര്‍ട്ടി നടത്തുന്നതെന്ന് വ്യക്തമായി.
ജയന്തനും സഹോദരനും ഉള്‍പ്പടെ നാലുപേര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് കഴിഞ്ഞദിവസം യുവതി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഏരിയാകമ്മിറ്റിയില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടന്നു. മന്ത്രി എ.സി. മൊയ്തീനും ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണനും ജയന്തനെ സംരക്ഷിക്കുകയാണെന്ന് ചിലര്‍ കുറ്റപ്പെടുത്തി.
സസ്പെന്ഷന് പോരാ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ഇയാളെ പുറത്താക്കണം എന്നായിരുന്നു ചിലരുടെ ആവശ്യം. എന്നാല്‍ കെ.രാധാകൃഷ്ണനും ഏരിയ സെക്രട്ടറി സുരേന്ദ്രനും ഇത് അംഗീകരിച്ചില്ല. പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ രാധാകൃഷ്ണന് പിന്‍വാതിലിലൂടെ പുറത്തിറങ്ങി സ്ഥലം വിട്ടു.
പൂങ്കുഴലി അന്വേഷിക്കും
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് എഎസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാകും കേസന്വേഷിക്കുക. എഡിജിപി ബി.സന്ധ്യക്കാകും മേല്‍നോട്ടം. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ കേസന്വേഷണത്തില്‍ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: