ചേര്‍ത്തല: മാംഗല്യത്തിനൊരുങ്ങി മാധവം, അഞ്ജു ഇനി കമലേഷിന് സ്വന്തം. കോന്നി അട്ടച്ചാക്കല്‍ സ്വദേശിനിയും തുറവൂര്‍ മാധവം ബാലികാസദനത്തിലെ അന്തേവാസിയുമായ അഞ്ജുവാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. നാളെ അഞ്ജുവിനെ കമലേഷിന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നതോടെ സേവനപാതയിലൂടെയുള്ള മാധവത്തിന്റെ യാത്രക്ക് മറ്റൊരു നാഴികക്കല്ല് കൂടിയായി.
മാതാപിതാക്കള്‍ മരണമടഞ്ഞതോടെ അഞ്ചാമത്തെ വയസിലാണ് അഞ്ജു ഇവിടെയെത്തിയത്. വളമംഗലം എസ്സിഎച്ച്എസ്എസിലായിരുന്നു പഠനം. കടക്കരപ്പള്ളി പഞ്ചായത്ത് 9-ാം വാര്‍ഡ് കട്ടിയാട്ട് കമലദളത്തില്‍ ബിജെപി മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കട്ടിയാട്ട് ഗിരീശന്റെയും ശോഭയുടെയും മകനാണ് വരന് കമലേഷ്. കുമരകത്തെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന കമലേഷ് ആര്‍എസ്എസ് കടക്കരപ്പള്ളി മണ്ഡലത്തിന്റെ കാര്യവാഹ് ആണ്. ഞായറാഴ്ച പകല്‍ 11.30 ക്കും 12.15 നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ബാലികാസദനത്തില്‍ നടക്കുന്ന ചടങ്ങില്‍ നിരവധി പേര് പങ്കെടുക്കും. സദനത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയശേഷം നാലാമത്തെ വിവാഹമാണിവിടെ. മുമ്പ് വിവാഹിതരായ ആതിരയും, യമുനയും, ലക്ഷ്മിയും തങ്ങളുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബവുമായി എത്തും.
2003 ല്‍ അഞ്ച് കുട്ടികളുമായാണ് ബാലികാസദനത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. മന്നം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് മാധവത്തിന് തുടക്കമിട്ടത്.
മാനവസേവ മാധവസേവയാക്കിയ സേവാഭാരതിയുടെ കീഴിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നിര്‍ധനരും ആലംബഹീനരുമായ 42 പെണ്‍കുട്ടികള്‍ ഇന്ന് മാധവത്തിന്റെ സ്നേഹത്തണലില്‍ സുരക്ഷിതരായി കഴിയുന്നു. പ്രസിഡന്റ് പി. ഗോപാലകൃഷ്ണനും, സെക്രട്ടറി ശ്രീധരനും, പി.ഡി. പൊന്നമ്മയുമാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
വീട്ടുമുറ്റത്ത് പന്തലൊരുങ്ങിയതിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് അഞ്ച് വയസുകാരികളായ അജനയും ആതിരയുമുള്പ്പെടെയുള്ളവര്. അതിഥികളെ വരവേറ്റ് അഞ്ജുവിന്റെ വിവാഹം ആഘോഷമാക്കാനൊരുങ്ങുകയാണ് മാധവത്തിലെ സഹോദരിമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: