തൊടുപുഴ: സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ വിനോദസഞ്ചാര മേഖലകളില്‍ ഭീഷണിയാകുന്നു.വിനോദസഞ്ചാരം ഇടുക്കിയുടെ വരുമാന മാര്‍ഗത്തില്‍ പ്രാധാനമാണെങ്കിലും ഇത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ വളരെ വലുതാണ്.വിനോദസഞ്ചാര മേഖലകളില്‍ കുന്നുകൂടുന്ന പ്ലാസ്റ്റിക്കൂമ്പാരത്തിന് ശാശ്വതമായ പരിഹാരം കാണുവാന്‍ കഴിയുന്നില്ല. തിരക്കേറിയ വിനോദസഞ്ചാര മേഖലകളില്‍ നിറയുന്ന പ്ലാസ്റ്റിക് കുപ്പികള്‍, കാരിബാഗ്, ഭക്ഷണം പൊതിയുന്ന അലുമിനീയം ഫോയിലുകള്‍ എന്നിവ വേണ്ട സമയം നീക്കം ചെയ്യുവാന്‍ സാധിക്കുന്നില്ല. കാട്ടിലേക്ക് വലിച്ചെറിയുന്ന മദ്യ കുപ്പികളും മൃഗങ്ങളുടെ ജീവന് ഭീഷണിയാണ്. മൂന്നാര്‍, തേക്കടി, വാഗമണ്‍, പരുന്തുംപാറ, രാമക്കല്‍മേട്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജില്ലാ ഭരണകൂടം പ്ലാസ്റ്റിക് കാരിബാഗ് ഉള്‍പ്പെടെ നിരോധിച്ചിട്ടുള്ളതാണ്. നിരോധിച്ച40 മൈക്രോണിന് മുകളിലുള്ള കാരിബാഗുകളാണ് വ്യാപാര സ്ഥാപനങ്ങളില്‍ വില്‍ക്കുന്നത്.
നേരത്തെ ആരോഗ്യ വകുപ്പിന്റെ കീഴില്‍ പരിശോധന നടന്നിരുന്നെങ്കിലും ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്. മലങ്കര ഡാം, ആനയിറങ്കല്‍ ഡാം, മുതിരപ്പുഴ, ദേവിയാര്‍, പുഴകളില്‍ മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചത് മത്സ്യസമ്പത്തിനും ഭീഷണിയാണ്. പലയിടങ്ങളിലും റിസോര്‍ട്ടുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ സൗകര്യത്തിനായി പുഴകളിലേക്ക് തിരിച്ചുവിടുന്നതായി ആക്ഷേപമുണ്ട്. ചീയപ്പാറ, ആറ്റുകാട്, തൊമ്മന്‍കുത്ത് വെള്ളച്ചാട്ടങ്ങളുടെ സമീപവും വന്‍തോതില്‍ മാലിന്യ നിക്ഷേപമുണ്ട്.ശക്തമായ നടപടികളുടെ അഭാവമാണ് മാലിന്യങ്ങള്‍ കുന്നുകൂടുവാന്‍ കാരണം.
മൂന്നാര്‍, മറയൂര്‍ വനമേഖലയില്‍ കാട്ടുപോത്തുകള്‍ ചാകുന്ന സംഭവം റിപ്പോര്‍ട്ടായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാട്ടുപോത്തുകളുടെ ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: