ശബരിമലയില്‍ ജാതിമതഭേദമന്യേ ആള്‍ക്കാര്‍ക്ക് പോകാം, യുവതികള്ക്കൊഴിച്ച്. അതിനു പ്രധാനമായി പറയുന്നത് സ്ത്രീകളുടെ ആര്ത്തവകാരണമാണ്. അതില്‍ പ്രകോപിതരാണ് ‘ഹാപ്പി റ്റു ബ്ലീഡ്’ എന്ന കൂട്ടായ്മ.
ആര്‍ത്തവം സ്ത്രീകളില്‍ പല ഹോര്‍മോണ്‍ മാറ്റങ്ങളും നടക്കുന്ന സമയമാണ്. പെണ്‍കുട്ടികള്‍ കഴിയുന്നതും ശാരീരികമായി അധ്വാനിക്കാന്‍ പാടില്ലാത്ത സമയമാണ്. 41 ദിവസം വ്രതമെടുത്ത് പോകേണ്ടതാണ് ശബരിമലകയറ്റം. ആര്‍ത്തവം വ്രതം മുടക്കും. ഇതെല്ലാം ആനാചാരങ്ങളാവാം. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങളെ ചുറ്റിപ്പറ്റി ധാരാളം അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമുണ്ട്.
ഇതിനെക്കാള്‍ വലിയ പ്രശ്നങ്ങള്‍ ഇന്നു നമുക്കു നേരിടേണ്ടതുണ്ട്. എനിക്ക് തോന്നുന്നത് ഇത്തരം വാഗ്വാദങ്ങളില്‍ ചുറ്റിനില്ക്കാതെ ക്രിയാത്മകമായി ചിന്തിക്കാന്‍ സമയം കണ്ടെത്തുക.
ശബരിമലയെപ്പറ്റി പറയുമ്പോള്‍ അവിടത്തെ തിരക്ക് എത്രമാത്രമെന്ന് നമുക്കറിയാം. ആ തിക്കിലും പെണ്‍കുട്ടികള്‍ ഏറെ ബുദ്ധിമുട്ടും… ആ തിരക്കില്‍ എന്തും സംഭവിക്കാം. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിട്ടില്ല. പത്തുവയസ്സിനുമുന്പും അന്‍പത് വയസ്സിനു ശേഷവും പോകാം. സ്ത്രീകള്‍കൂടി ശബരിമലയില്‍ പോകാന്‍ തുടങ്ങിയാല്‍ പരിസ്ഥിതിയെ ബാധിക്കുന്ന വലിയ പ്രശ്നനങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. ഇപ്പോള്‍തന്നെ എത്രയോ ലക്ഷം പുരുഷന്മാരാണ് മലകയറുന്നത്.
സ്ത്രീകള്‍ കൂടിയായാല്‍ ഇരട്ടിയില്‍ കൂടുതലാകും.
മലിനീകരണം വലിയതോതിലുണ്ടാവും. അതിലുപരി താമസസൗകര്യങ്ങള്‍ക്കായി കെട്ടിടങ്ങളും റിസോര്‍ട്ടുകളും വരും. പശ്ചികഘട്ടമലനിരകള് നശിച്ചുകൊണ്ടിരിക്കുന്നു, അക്കൂട്ടത്തില്‍ മാഫിയകള്‍ക്ക് ഇതും ഒരു മുതല്‍ക്കൂട്ടാകും. ഇക്കാര്യത്തില്‍ നമ്മുടെ സ്ത്രീകള്‍ ഒന്നുകൂടിചിന്തിക്കണം. പരിസ്ഥിതിനാശത്തിന് നമ്മള് കൂട്ടുനില്‍ക്കരുത്… ഇതൊരു വനക്ഷേത്രമാണ്, അതിനെ ഒരു നഗരക്ഷേത്രമാക്കരുത്. എനിക്കു തോന്നുന്നത് സ്ത്രീകള്‍ ഇതിനായി ശബ്ദമുയര്‍ത്തുന്നത് അവിടെപ്പോകാനുള്ള ആഗ്രഹം കൊണ്ടല്ല. അല്‍പ്പം താമസിച്ചാലും അവര്ക്കതിനുകഴിയും, പിന്നെയോ വെറുതെ ഒരു ഒച്ചപ്പാടുണ്ടാക്കുക, അത്രേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: