ഭക്തി അനുഷ്ഠിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള് മുന്നിലാണെന്ന് ആത്മജ്ഞാനികളുടെ സാക്ഷിപത്രം ഉണ്ടെങ്കിലും ഒരുകാര്യത്തിലും അവര്‍ മുന്നിലാകരുതെന്ന ശാഠ്യത്തിന് മുന്നില്‍ ഒരു വെളിപാടും നിലനില്ക്കുന്നില്ല. രൂഢമൂലമായ ഭക്തിമാര്‍ഗം അവികസിത വികസ്വര രാജ്യങ്ങളിലാണ് നിലനില്‍ക്കുന്നതെന്ന് പഠനങ്ങള്‍ വെളിവാക്കുന്നു. സര്‍വവിധ ഭൗതിക സമൃദ്ധിയും വാഗ്ദാനം ചെയ്യാന്‍തക്ക വികസിതാവസ്ഥ ഏതെല്ലാം രാജ്യങ്ങള്‍ക്കുണ്ടോ അവിടെയെല്ലാം ഭക്തി കുറച്ചുമതിയെന്നോ, വേണ്ടെന്നുതന്നെയോ മനുഷ്യന്റെ പ്രായോഗിക ബുദ്ധി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ആരാധനാ സ്വാതന്ത്ര്യത്തിനായുള്ള മുറവിളി, നാടിന്റെ പിന്നാക്കാവസ്ഥയുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. എങ്കിലും ‘സ്ത്രീകളുടെ ശബരിമല ദര്‍ശനം’ എന്ന വിഷയത്തില്‍ വര്‍ത്തമാനകാല മനുഷ്യാവസ്ഥ തന്നെയാണ് നിര്‍ണയാകം. അതു വിരല്‍ചൂണ്ടുന്നത് പ്രധാനമായും കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഭരണത്തെ സംബന്ധിക്കുന്ന കാര്യങ്ങളിലേക്കാണ്.
ഒന്നാമതായി ഭക്തയും കുടുംബവും സാമ്പത്തികമായി സ്വയം പര്യാപ്തരാണോ, സാമൂഹ്യമായി പ്രാമുഖ്യം ഉള്ളവരാണോ എന്നീ കാര്യങ്ങള്‍ ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിലും കണക്കാക്കേണ്ടിവരുമെന്ന സാഹചര്യമുണ്ട്. ഭിക്ഷക്കാരനായ കൊലയാളി ഗോവിന്ദച്ചാമിക്ക് ലക്ഷങ്ങള്‍ വക്കീല്‍ ഫീസ് കൊടുക്കാന്‍ കഴിവുള്ള ഈ നാടിന്റെ വ്യവസ്ഥിതിയില്‍, ദരിദ്രയായ സ്ത്രീയോ പെണ്‍കുട്ടിയോ ‘പുലി’ പിടുത്തത്തിനു വിധേയയാല്‍ ഇര തെളിവുകള്‍ ഹാജരാക്കേണ്ടിവരും.
ഒഴിഞ്ഞ വീടുകളും ആളൊഴിഞ്ഞ സമയങ്ങളും ലക്ഷ്യംവച്ച് പീഡനം ആസൂത്രണം ചെയ്യുന്നവര്‍ ശബരിമലയ്ക്ക് പോകുന്നവരുടെ വീട്ടിലവശേഷിക്കുന്നവര് ആരായാലും ലക്ഷ്യമിട്ട് നശിപ്പിക്കും എന്നല്ലാതെ ചിന്തിക്കാന്‍ വയ്യ. ഒറ്റത്തടിയായി, ചിലപ്പോള്‍ കുടുംബത്തിലെ മറ്റ് ആണ്പ്രജകളുമായി മലചവിട്ടുന്ന പുരുഷനുള്ള സമാധാനം ശബരിമല യാത്രാവേളയില്‍ ഒരു സ്ത്രീയ്ക്ക് ഉണ്ടാകണമെന്നില്ല. സത്യസന്ധമായി വ്രതംനോക്കുന്ന പുരുഷന്മാര്ക്ക് (വ്രതങ്ങളില്‍ ബ്രഹ്മചര്യ വ്രതവുമുണ്ടാകുമല്ലോ!) ചിലപ്പോള്‍ സ്ത്രീ ഭക്തകളെ കാണുന്നത് ആസ്കിതയുണ്ടാക്കുകയില്ലെന്നാര് കണ്ടു!
വീട്ടില്‍, നാട്ടില്‍, യാത്രകളില്‍ എല്ലാം സ്ത്രീകളും പെണ്കുഞ്ഞുങ്ങളുമൊക്കെ നിരന്തരം ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ശബരിമലപോലൊരു കാട്ടുപ്രദേശത്ത് അവര്‍ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പിക്കുക വയ്യ. ഭക്തികണ്ട് പ്രസാദിക്കുന്ന ആരാധനാമൂര്‍ത്തിക്കായി ഒരുക്കുന്ന പ്രസാദത്തിന്റെ കാര്യത്തില്‍തന്നെ എത്രയെത്ര മായംചേര്‍ക്കലുകളും കള്ളത്തരങ്ങളും നടക്കുന്നുണ്ടെന്ന കാര്യം നാം കണ്ടു കഴിഞ്ഞു. ശബരിമലയിലായാലും സ്വാധീനമുപയോഗിച്ച് സ്ത്രീജനങ്ങളെ മലകയറ്റാമെന്നും ചോറൂണുപോലുള്ള ഏതു ചടങ്ങിനും പഴുതുകാണാമെന്നും അതിന്റെ തലപ്പത്തിരിക്കുന്ന ഭരണാധികാരികള്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്.
പണവും സ്വാധീനവുമുണ്ടെങ്കില്‍ ആടിനെ പട്ടിയാക്കാമെന്ന് ഓരോ ദിനവും അധികാരസ്ഥാനത്തുള്ളവര്‍ ഉദാഹരണങ്ങള്‍ വാരിവിതറുന്നു.
അതുകൊണ്ട് ശബരിമലയിലെ സ്ത്രീ പ്രവേശം രാഷ്ട്രീയ സാമൂഹ്യ പ്രശ്നമെന്നതിനേക്കാള്‍ ഗുരുതരമായ സുരക്ഷിതത്വ പ്രശ്നമാണ്. ശബരിമലയിലേക്ക് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പ്രയാണമാരംഭിച്ചാല് നവംനവങ്ങളായ കര്‍മപദ്ധതികളുമായി പുലിച്ചേട്ടന്മാര്ക്കും സഹായികളായ ‘ചേച്ചി’മാര്‍ക്കും ഉറക്കമൊഴിയേണ്ടിവരും. മദ്യം, മയക്കുമരുന്ന് മാഫിയകളും പുതിയ മാര്‍ക്കറ്റുകള്‍ തേടും. ഭരണഘടന വിഭാവനം ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേഖലകള്‍ എല്ലാം അവരവരുടെ സ്വീകാര്യതയും ബോധ്യവുമനുസരിച്ചുള്ള ആരാധന അനുവദിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ, ഭക്തിപൂര്‍വം സ്ത്രീകളും പെണ്‍കുട്ടികളും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയെന്ന് കരുതി ഇന്ത്യാ മഹാരാജ്യത്തെ അറബിക്കടല്‍ വിഴുങ്ങുകയൊന്നുമില്ല. അതുകൊണ്ട് സാധുക്കളും ദരിദ്രരും സ്വാധീനമില്ലാത്തവരും ‘പുലി’ക്കിരയായാല് ജുഡീഷ്യറിപോലും രക്ഷിക്കാനുണ്ടാകുകയില്ലെന്നത് സൗമ്യവധക്കേസില്‍ കണ്ടു കഴിഞ്ഞതാണ്. കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള നിരവധി പഴുതുകളിലൂടെ ഓരോരുത്തരും രക്ഷപ്പെടുന്നത് നോക്കിനില്ക്കാനല്ലാതെ സാധാരണക്കാര്‍ക്ക് മറ്റെന്തെങ്കിലും ബാധിക്കുമെന്ന് തോന്നുന്നില്ല. പിന്നെ ഈ മുറവിളിയും ചര്‍ച്ചയും സ്ത്രീകളെ അനുവദിക്കരുതെന്ന് ഊന്നിപ്പറച്ചിലുകളും വരേണ്യവര്‍ഗത്തിന്റെ അവശേഷിക്കുന്ന ആയുധ പരീക്ഷണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: