ന്യൂദല്‍ഹി: കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ജയവും സമനിലയുമായി തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ നല്കിയ ബ്ലാസ്റ്റേഴ്സിനെ ദല്‍ഹി ഡൈനാമോസ് മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടക്കി. അഞ്ച് മത്സരങ്ങള്‍ക്കുശേഷം ആദ്യ തോല്‍വി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 56-ാം മിനിറ്റല്‍ കീന്‍ ലൂയിസും 60-ാം മിനിറ്റില്‍ മാഴ്സെലീഞ്ഞോയും ദല്‍ഹിക്കായി ഗോള്‍ നേടി. എട്ട് കളികളില്‍ 13 പോയിന്റുമായി ദല്‍ഹി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഒമ്പതു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാമത്.
മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസും സ്ട്രൈക്കര്‍ മൈക്കല്‍ ചോപ്രയും ഇല്ലാതെയാണ് കേരള ടീം കളത്തിലിറങ്ങിയത്. പകരം നോയെയും അസ്റാക്കും ഇറങി. 4-4-2 ശൈലിയില്‍ അണിനിരക്കുന്ന കേരളത്തിന്റെ സ്ട്രൈക്കര്‍മാരായി മുഹമ്മദ് റാഫിയും ബെല്‍ഫോര്‍ട്ടും. ഹ്യൂസിന്റെ അഭാവത്തില്‍ സെഡ്രിക് ഹെങ്ങ്ബര്ട്ടാണ് കൊമ്പന്മാരെ നയിച്ചത്.
നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതെല്ലാം പാഴാകുന്നതു കണ്ടാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതി തുടങ്ങി 55-ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്സെ ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചെങ്കിലും ലൈന്‍ റഫറി ഓഫ്സൈഡ് വിളിച്ചതോടെ ബ്ലാസ്റ്റേഴ്സ് നിരയില്‍ ആശ്വാസം.
എന്നാല്‍, അതിന് ഒരു മിനിറ്റ് ആയുസ് മാത്രം. ഗോളി സന്ദീപ് നന്ദിയുടെ പിഴവില്‍ നിന്ന് ഗോള്‍. ഹെങ്ബര്‍ട്ട് നല്കിയ മൈനസ് പാസ് നന്ദിയുടെ കാലിലെത്തുമ്പോള്‍ സമീപത്ത് ആരുമുണ്ടായിരുന്നില്ല. എന്നാല്‍, പന്ത് ക്ലിയര്‍ ചെയ്യാതെ വെച്ചുതാമസിപ്പിച്ച സന്ദീപ് നന്ദിയുടെ കാലില്‍ നിന്ന് റിച്ചാര്‍ഡ് ഗാഡ്സെ റാഞ്ചിയെടുത്തശേഷം കീന്‍ ലൂയിസിന് നല്കി. ലൂയിസ് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയെ കബളിപ്പിച്ച് പായിച്ച വലംകാലന്‍ ഷോട്ട് വലയില്‍ ഭദ്രം.
നാല് മിനിറ്റിനുശേഷം ദല്‍ഹി ലീഡ് ഉയര്‍ത്തി. ഇത്തവണ വഴിയൊരുക്കിയത് ഫ്ളോറന്റ് മലൂദ. ബോക്സിന്റെ ഇടതുവശത്തുനിന്ന് മലൂദ ചിപ്പ് ചെയ്തു നല്കിയ പന്ത് മാഴ്സെലീഞ്ഞോ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ സന്ദീപ് നന്ദിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മാഴ്സെലീഞ്ഞോയെ മാര്‍ക്ക് ചെയ്യുന്നതില്‍ സംഭവിച്ച പിഴവാണ് ഗോളില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: