പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം. ആദ്യ ഇന്നിങ്സില്‍ രണ്ടു റണ്‍സ് ലീഡ് വഴങ്ങിയെങ്കിലും, രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്ത് പിടിമുറുക്കി ദക്ഷിണാഫ്രിക്ക. സ്കോര്‍: ദക്ഷിണാഫ്രിക്ക – 242, 104/2, ഓസ്ട്രേലിയ – 244.
പേസര്‍മാരുടെ പറുദീസയായ വാക്കയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 105 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയയെ പ്രതിസന്ധിയിലാക്കി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍. ഡെയ്ല്‍ സ്റ്റെയ്ന് പരിക്കേറ്റ് മടങ്ങിയെങ്കിലും വെര്‍നോണ്‍ ഫിലാന്‍ഡറുടെ നേതൃത്വത്തില്‍ സന്ദര്‍ശകര്‍ കളം നിറഞ്ഞു. ഡേവിഡ് വാര്‍ണറും (97), ഷോണ്‍ മാര്‍ഷും (63) ചേര്‍ന്ന 158 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ച ശേഷമാണ് സ്റ്റെയ്ന് കളംവിട്ടത്. വാര്‍ണറെ അംലയുടെ കൈയിലെത്തിച്ചു സ്റ്റെയ്ന്. ഇവര്‍ക്കു പുറമെ ആദം വോഗ്സ് (27), പീറ്റര്‍ നെവില്‍ (23), പീറ്റര്‍ സിഡില്‍ (18) എന്നിവര്‍ക്കു മാത്രമേ രണ്ടക്കം കാണാനായുള്ളു. ഫിലാന്‍ഡര്‍ നാലു വിക്കറ്റെടുത്തപ്പോള്‍, ഇടംകൈയന്‍ സ്പിന്നര്‍ കേശവ് മഹാരാജ് മൂന്നും, കാഗിസൊ റബഡ രണ്ടും വിക്കറ്റെടുത്തു.
രണ്ടാമിന്നിങ്സിന്റെ തുടക്കത്തില്‍ തകര്‍ന്നെങ്കിലും ഓപ്പണര്‍ ഡീന്‍ എല്‍ഗാറും (46), ജെ.പി. ഡുമിനിയും (34) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ടു നയിച്ചു. ഓപ്പണര്‍ സ്റ്റീഫന്‍ കുക്ക് (12), ഹാഷിം അംല (ഒന്ന്) എന്നിവരാണ് പുറത്തായത്. ജോഷ് ഹെയ്സല്‍വുഡും പീറ്റര്‍ സിഡിലും വിക്കറ്റുകള്‍ പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: