കാസര്‍കോട്: പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി എട്ട് യുവാക്കള്‍ വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കിയതിന് പിന്നില്‍ രാഷ്ട്രീയക്കളി.
മാളത്തുംപാറ കോളനിവാസികളാണ് സ്ഥിരം ജോലി ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയത്. സര്‍വ്വകലാശാലയ്ക്ക് ഭൂമിയേറ്റെടുത്ത് നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തത് സംസ്ഥാന സര്‍ക്കാറാണ്. ജോലിക്കാര്യത്തിലും തീരുമാനം സംസ്ഥാനമെടുക്കണം. ഇതാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് കഴിഞ്ഞ ദിവസം സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
സര്‍വകലാശാല കോമ്പൗണ്ടിനകത്തെ മാളത്തുംപാറ കോളനി നിവാസികളുടെ പുനരധിവാസ പദ്ധതിയില്‍ നല്കിയ ജോലി ഉറപ്പ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സമരം. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഭൂമി വിട്ട് നല്‍കിയവര്‍ക്ക് പകരം സ്ഥലം കണ്ടെത്തിയതും പുനരധിവാസത്തിനുള്ള നടപടികള്‍ വേഗത്തിലാക്കി വീടൊരുക്കിയതും.
യുപിഎ സര്‍ക്കാര്‍ കോളനിയിലെ 16 കുടുംബങ്ങളില്‍ നിന്നും 16 പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നതായി സമരക്കാര്‍ പറയുന്നു. ഇങ്ങനെ കരാര്‍ നിലവിലില്ലെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
കോളനിവാസികള്‍ക്ക് സഹായമെന്ന പ്രകാരം ആറ് പേര്‍ക്ക് താല്കാലിക ജോലി നല്‍കിയിരുന്നു. മൂന്നുപേര്‍ ഉപേക്ഷിച്ച് പോയി. ചിലര്‍ സ്ഥിരം നിയമനം ലഭിക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുകയായിരുന്നു. ഡിസംബര്‍ മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറാന്‍ നില്‍ക്കുന്നതിനിടെയാണ് ആത്മഹത്യാ സമരം.
പെരിയയിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവിനും മാളത്തുംപാറ കോളനിയില്‍ സ്ഥലമുണ്ട്. കോളനിക്കാരെ മുന്‍നിര്‍ത്തി ചിലര്‍ നടത്തിയ രാഷ്ട്രീയ മുതലെടുപ്പാണ് സമരനാടകമെന്നും ആക്ഷേപമുണ്ട്. സംഭവത്തെ തുടര്‍ന്ന് സബ്കളക്ടര്‍ മൃണ്മയി ജോഷി, സര്‍വ്വകലാശാല രജിസ്ട്രാര്‍ എ. രാധാകൃഷ്ണന് നായര്‍ എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. 11 ാം തീയ്യതി സര്‍വ്വകലാശാലയില്‍ വിസി, ജില്ലാ കളക്ടര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: