വൈക്കം: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കടമുറി കയ്യേറി വൈക്കത്ത് സിപിഎം ഓഫീസാക്കി. വൈക്കം നഗരസഭയിലെ പതിനേഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട കടമുറിയാണ് ഓഫീസിനായി സിപിഎം വൈക്കം നഗരസഭാകമ്മറ്റി കയ്യേറിയത്. വിജയാതിയേറ്ററിന് സമീപമുള്ള കടമുറി വൈക്കം കോലഴത്ത് വീട്ടില്‍ പരേതനായ ഗണപതിയാചാരിയുടെ മക്കളുടെ ഉടമസ്ഥതയിലുള്ളതാണ്.
ഈ കടമുറി കരാര്‍ അടിസ്ഥാനത്തില്‍ ഗീതാലയം വാസു എന്ന വ്യക്തിക്ക് ചായക്കട നടത്തുന്നതിന് നല്‍കിയിരുന്നു. ഇയാള്‍ മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മക്കള്‍ പിന്നീട് കുറച്ചുനാള്‍ കടനടത്തി. പിന്നീട് അവര്‍ കടനിര്ത്തി മറ്റ് തൊഴില്‍ ചെയ്ത് വരികയായിരുന്നു. ഒരു വര്‍ഷത്തോളമായി ഈ കടമുറി അടഞ്ഞനിലയില്‍ കിടക്കുകയായിരുന്നു.കടയുടെ ഉടമസ്ഥരായ ഗണപതി ആചാരിയുടെ മക്കള്‍ വാസുവിന്റെ മക്കളോട് കടമുറിയുടെ താക്കോല്‍ പലചവണ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ താക്കോല്‍ നല്കാന് തയ്യാറായില്ല.
പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം നഗരസഭാ കമ്മറ്റി ഓഫീസ് എന്ന് ബോര്‍ഡ് വച്ച് തെരഞ്ഞെടുപ്പ് കമ്മറ്റി ആഫീസായി പ്രവര്‍ത്തിച്ചു.
ഇത് സംബന്ധിച്ച് ഉടമ സിപിഎം നേതാക്കളോട് ചോദിച്ചപ്പോള്തെരഞ്ഞെടുപ്പിന് ശേഷം കടമുറി ഒഴിഞ്ഞുതരമെന്ന് ഉറപ്പുനല്‍കി. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും സിപിഎം നഗരസഭാ കമ്മിറ്റി ഓഫീസാക്കി മാറ്റി. സിപിഎം നേതാക്കളോട് ഇത് സംബന്ധിച്ച് വീണ്ടും പരാതി പറഞ്ഞു. ആലോചിച്ച് തീരുമാനിക്കാമെന്നായിരുന്നു സിപിഎം നേതാക്കളുടെ മറുപടി. കട കയ്യേറ്റം സംബന്ധിച്ച് കടയുടമയുടെ മക്കളായ രാധാകൃഷ്്ണന്, തങ്കരാജ് എന്നിവര്‍ വൈക്കം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്കി. പരാതി ഒതുക്കിതീര്‍ക്കാന്‍ പാര്‍ട്ടി പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: