കൊച്ചി: മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റി നിറുത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം ഹര്‍ജി നല്കി. മലബാര്‍ സിമന്റ്സിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ പ്രതികളെ ജോലിയില്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള അന്വേഷണം ശരിയായ ദിശയിലായിരിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
മലബാര്‍ സിമന്റ്സ് മുന്‍ എംഡി കെ. പദ്മകുമാറിനു പുറമേ ഡെപ്യൂട്ടി മാനേജര്‍ മാരായ ജി. നമശിവായം, എം. മുരളീധരന്, ജി. വേണുഗോപാല്‍, ഫിനാന്‍സ് മാനേജര്‍, കെ. നരേന്ദ്രനാഥ്, ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2014- 15 കാലയളവില്‍ കമ്പനിയിലേക്ക് ക്ലിങ്കര്‍ ഇറക്കുമതി ചെയ്തതില്‍ 5.49 കോടി രൂപയുടെ ക്രമക്കേട്, സിമന്റ് സംഭരണത്തിന് ചട്ടങ്ങള്‍ മറികടന്ന് കരാറുണ്ടാക്കിയതില്‍ 2.3 കോടി രൂപയുടെ നഷ്ടം, 2010 മുതല്‍ 2015 വരെയുള്ള കാലയളവിലെ ഇടപാടുകളില്‍ 18.77 കോടി രൂപയുടെ ക്രമക്കേട് എന്നിങ്ങനെ മൂന്ന് ആരോപണങ്ങളിലായി മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
മൂന്നു കേസിലും ഉള്‍പ്പെട്ട കെ. പദ്മകുമാറിനെ എംഡി സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും അദ്ദേഹം ഇപ്പോഴും വ്യവസായ വകുപ്പില്‍ തുടരുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: