സോള്‍: തോഴി മൂലം വിവാദത്തിലായ ദക്ഷിണ കൊറിയ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ, എല്ലാം തന്റെ തെറ്റും പിഴവുമാണെന്ന് രാജ്യത്തോട് ഏറ്റു പറഞ്ഞു. ഏത് അന്വേഷണവും നേരിടാം, കുറ്റം തെളിഞ്ഞാല്‍ എന്ത് ശിക്ഷയുമേല്ക്കാം, കണ്ഠം ഇടറി ഹൈ വിശദീകരിച്ചു.
ഉറ്റ തോഴി ചോയ് സൂന് സില് ഭരണത്തില്‍ കൈകടത്തുന്നതും അമിത സ്വാതന്ത്ര്യം കാണിക്കുന്നതും വഴിവിട്ട് പണം സമ്പാദിക്കുന്നതും വിവിാദമായതോടെ ജനം പ്രസിഡന്റിന് എതിരായി. രാജിവെക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ഹൈ വിശദീകരണം നല്‍കിയത്.
”ഞാന്‍ ഏതെങ്കിലും മത സമ്പ്രദായത്തിന്റെ നിയന്ത്രണത്തിലാണെന്ന ആരോപണം ശരിയല്ല. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കാരണക്കാരി ഞാന്‍തന്നെയാണ്. എല്ലാം എന്റെ തെറ്റും പിഴവുമാണ്,” പാര്‍ക് രാജ്യത്തോട് ഏറ്റു പറഞ്ഞു.
അഞ്ചുവര്‍ഷ ഭരണത്തിന്റെ നാലാം വര്‍ഷമാണ് പാര്‍ക്. ഭരണം വിലയിരുത്തി ജനം പ്രകടിപ്പിച്ചത് 5 % തൃപ്തിയാണ്. ആധുനിക ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞതാണിത്. വിവാദ തോഴി ചോയ് സൂന് സിലിനെ, അഴിമതിയാരോപണങ്ങളുടെയും സര്‍ക്കാര്‍ രഹസ്യങ്ങള്‍ കയ്യാളുകയും കൈമാറുകയും ചെയ്തതിന്റെയും പേരില്‍ അറസ്റ്റ് ചെയ്ത് പ്രത്യേക സംഘം ചോദ്യം ചെയ്യുകയാണ്.
”അന്വേഷണത്തിലൂടെ എന്തെങ്കിലും കുഴപ്പം കണ്ടെത്തുകയോ ആരെങ്കിലും കുറ്റക്കാരാണെന്നു വ്യക്തമാകുകയോ ചെയ്താല്‍ ഞാന്‍ ഉത്തരവാദിത്തമേല്‍ക്കാന്‍ തയ്യാറാണ്. എനിക്കെതിരേ അന്വേഷണം നടക്കട്ടെ, വിചാരണ ചെയ്യട്ടെ, സ്വതന്ത്ര സമിതിയുടെ അന്വേഷണവുമാകാം,” പാര്‍ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: